“അതാരാ ക്ലാസിലിരുന്ന് ഇടതുകൈ ഉയർത്തുന്നത്?”
വാതിലും ജനാലകളും അടച്ചുപൂട്ടി, കറുത്ത കർട്ടനിടുകയും ചെയ്തപ്പോൾ ഉണ്ടായ സമ്പൂർണ്ണ അന്ധകാരത്തിൽ, ക്ലാസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ നോക്കി പുള്ളിമൂങ്ങ എന്ന മൂങ്ങമ്മടീച്ചർ ചോദിച്ചു.
കൈ ഉയർത്തിയത് ലാഡൻ പന്നിയാണെങ്കിലും ഞെട്ടിയത് ലാലുക്കുറുക്കനാണ്. ആ ഇരുട്ടിൽ അവിശ്വസനീയമായ ഒരു കാഴ്ച അവൻ കണ്ടു; ടീച്ചറുടെ ശരീരം വളക്കാതെ കഴുത്ത് മാത്രം വട്ടത്തിൽ കറങ്ങി തല തിരിച്ച് ക്ലാസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ ഉറ്റുനോക്കുന്നു. അനേകം തലമുറകളായി രാത്രീഞ്ചരന്മാരായതിനാൽ ഏത് കൂരിരുട്ടിലും അല്പം കാണാനുള്ള കഴിവ് ലാലുവിനും കുടുംബത്തിനും ഉണ്ട്. പക്ഷെ ഇരുട്ടത്തുള്ള ഈ സംഭവങ്ങൾ തന്റെ കൂട്ടുകാർ എങ്ങനെ അറിയും? പ്രത്യേകിച്ചും പക്ഷികൾ,,, പാവങ്ങൾക്ക് ഇനി എന്തെല്ലാം അപകടങ്ങളായിരിക്കും സംഭവിക്കുന്നത്? ടീച്ചർ ബോർഡിലെഴുതുമ്പോൾ പിന്നിൽ നിന്ന് കുസൃതി കാട്ടുന്നവരെ കണ്ടെത്താനുള്ള കഴിവ് ടീച്ചർക്കുണ്ടെന്ന് അവരെങ്ങനെ കണ്ടറിയും?
ടീച്ചർ പുസ്തകവും ചോക്കും മേശപ്പുറത്ത് വെച്ച് കുട്ടികളെ നോക്കി പറയാൻ തുടങ്ങി,
“ഇനി ഓരോരുത്തരായി പരിചയപ്പെടാം, ആദ്യം നീ തന്നെയാവട്ടെ, പേര് പറയു?”
ലാഡൻ പന്നിയുടെ നേരെ മൂങ്ങമ്മ ടീച്ചർ വിരൽ ചൂണ്ടി.
എന്നാൽ അക്കാര്യം ലാഡനെങ്ങനെ അറിയാനാണ്; എല്ലാ വാതിലും അടച്ചിട്ടതിനാൽ കൂരിരുട്ടും നിശബ്ദതയും ഒത്തുചേർന്ന ഭീകരാന്തരീക്ഷം.
ശിഷ്യൻ അനുസരിക്കാത്തപ്പോൾ ദേഷ്യം വന്ന് ടീച്ചറുടെ ശബ്ദം ഉയർന്നു,
“ഉം, എന്താ ഇത്ര വലിയ ധിക്കാരം? നിനക്കെന്താ പേര് പറഞ്ഞുകൂടേ? എഴുന്നേൽക്കെടാ?”
… എന്നിട്ടും ലാഡൻ അനങ്ങിയില്ല; ലാഡൻ മാത്രമല്ല, മറ്റുള്ളവരും. വിദ്യാർത്ഥികളിൽ ഓരോരുത്തരും ചിന്തിച്ചതും വിശ്വസിച്ചതും ഒരുപോലെ ആയിരുന്നു, ‘ടീച്ചർ വിരൽ ചൂണ്ടുന്നത് തന്റെ നേരെ ആയിരിക്കില്ല’.
ലാലുക്കുറുക്കന് വിഷമമായി; ടീച്ചറുടെ ചോദ്യം ലാഡനോടാണെന്ന് പറയണമെന്നുണ്ട്; പക്ഷെ,,, പറഞ്ഞാലോ?,,, സ്വന്തം കാര്യം അപകടത്തിലാവും എന്നത് ഉറപ്പാണ്. സന്ദർഭം നോക്കി ആലോചിച്ച് പ്രവർത്തിക്കുന്നതാണ് ബുദ്ധി.
പെട്ടെന്ന് പുള്ളിമൂങ്ങ ടീച്ചർ കഴുത്തിനു ചുറ്റുമുള്ള പുള്ളിത്തൂവലുകൾ കുലുക്കി എല്ലാവരും കേൾക്കെ അലറി,
“എന്താടാ നീ എഴുന്നേൽക്കില്ലെന്നോ?,,, നിന്നെ ഞാൻ,,,”
തുടർന്ന് വടിയെടുത്ത് മേശപ്പുറത്ത് ഒരൊറ്റയടി,,,,
അതോടെ വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് ഞെട്ടിയെഴുന്നേറ്റു, ഒപ്പം,,, മേശയുടെ ഒരുകാൽ ഒടിഞ്ഞു,,,
“ഹൊ എന്തൊരു മണ്ടന്മാരാണ്? അന്യോന്യം പരിചയപ്പെടാമെന്ന് പറഞ്ഞത് ആകെ അബദ്ധമായി. വിഡ്ഢികൾ,, അല്ല നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം? ഇതൊക്കെ മുൻപ് പഠിപ്പിച്ചവരുടെ തകരാറുകളാണ്. സിറ്റ് ഡൌൺ,,, പുസ്തകമെടുക്ക്,,, ഏതാ നിങ്ങളുടെ പാഠം?”
ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ ലാലുക്കുറുക്കൻ എഴുന്നേറ്റ് ഉത്സാഹത്തോടെ പറഞ്ഞു,
“പാഠം നാല്, ആഹാരരീതികൾ”
“ഹോ, ഒരുത്തനെങ്കിലും മര്യാദക്കാരനാണല്ലൊ, ശരി എന്താ നിന്റെ പേര്?”
“ലാലുക്കുറുക്കൻ”
ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിൽ ലാലുവിന് വളരെ സന്തോഷം തോന്നി. അതേസമയം മറ്റുള്ള വിദ്യാർത്ഥികൾ അത്ഭുതത്തോടെ ഒരു കാര്യം മനസ്സിലാക്കി. ലാലുവിന് വെളിച്ചമില്ലാതെയും ടീച്ചറെ കണ്ണുകൊണ്ട് കാണാം, മറ്റുള്ളവർക്ക് ടീച്ചറെ കാണണമെങ്കിൽ വേളിച്ചം കൂടിയേ തീരു.
പുള്ളിമൂങ്ങ എന്ന മൂങ്ങമ്മടീച്ചർ ബോർഡിലെഴുതി പഠിപ്പിക്കാൻ തുടങ്ങി,
‘ആഹാരം’
“നമുക്കെല്ലാം ആഹാരം വേണം. കുട്ടികളെ നിങ്ങളെല്ലാം പോഷകാഹാരം കഴിക്കണം. മത്സ്യം, മാംസം, മുട്ട എന്നിവ മാത്രമാണ് പോഷകാഹാരങ്ങൾ. അവയെല്ലാം വേവിക്കാതെ പച്ചയായി കഴിച്ചാൽ പോഷകഗുണം വർദ്ധിക്കും”
“ടീച്ചറെ,, ക്യാരറ്റ് തിന്നുകൂടെ? അത് പോഷകാഹാരമാണല്ലൊ,,,”
റിനു മുയലിന് സംശയമായി. കാട്ടിലുള്ള അവളുടെ ഗുഹാഭവനത്തിൽ ചാക്കുകൾ നിറച്ച് ക്യാരറ്റുകൾ സൂക്ഷിച്ച് വെച്ചിരിക്കയാണ്. അത് മാത്രമാണ് ഒരേയൊരു പോഷകാഹാരം എന്നാണ് അവന്റെ അമ്മ എപ്പോഴും പറയുന്നത്.
“ങെ,,, അതാരാ എന്നെ എതിർക്കുന്നത്?”
മൂങ്ങമ്മ ടീച്ചർ ദേഷ്യംകൊണ്ട് വിറച്ചപ്പോൾ കണ്ണുകൾ ഉരുണ്ട് വലുതായി.
കുട്ടികൾക്കിത്രയും ധിക്കാരമോ? ഇതുവരെ പുള്ളിയെ എതിർത്ത് ഒരാളും സംസാരിച്ചിട്ടില്ല. അച്ഛനോ, അമ്മയോ, വേലക്കരോ, ബന്ധുക്കളൊ, അയൽവാസികളോ, ആരുംതന്നെ മൂങ്ങമ്മ പറയുന്നതിന് എതിര് പറയാറില്ല. ഒരിക്കൽ, ഒരിക്കൽമാത്രം അവരെ എതിർത്ത് സംസാരിച്ച സ്വന്തം കൊച്ചനുജനെ ജീവനോടെ തിന്നുകളഞ്ഞവളാണ് ഈ പുള്ളിമൂങ്ങ എന്ന മൂങ്ങമ്മ.
അങ്ങനെയുള്ള പുള്ളിമൂങ്ങയെ വെറുമൊരു വിദ്യാർത്ഥി എതിർക്കാനോ? അവർ പതുക്കെ റിനുവിന്റെ സമീപത്തേക്ക് നിശബ്ദമായി നടന്നു. വരാൻ പോകുന്ന അപകടമൊന്നും അറിയാതെ പുഞ്ചിരിക്കുന്ന റിനുമുയലിനെ കണ്ടപ്പോൾ ലാലുക്കുറുക്കന് വളരെയധികം പ്രയാസം തോന്നി.
പെട്ടെന്ന് ക്ലാസ്‌മുറിയിലെ ആ ഇരുട്ടിൽനിന്നും ഭയന്നുവിറച്ച ഒരു കരച്ചിൽ ഉയർന്നു,
“അയ്യോ,,, എന്റെ മൂക്ക് മുറിഞ്ഞേ,, ഞാൻ ചത്തേ,,,,,”
പെട്ടെന്ന് കേട്ട അലർച്ചയിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും എഴുന്നേറ്റ് ഓടി; ചിലർ പറന്നു. ഇരുട്ടത്തുള്ള ആ ഓട്ടത്തിനിടയിൽ പലരും അന്യോന്യം കൂട്ടിമുട്ടുകയും വീഴുകയും ചെയ്യാൻ തുടങ്ങി. വാതിലും ജനലും കാണാതെ, തുറക്കാനാവാതെ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ പരിക്ക്പറ്റിയവർ ധാരാളം. അതിനിടയിൽ മുന്നിൽ കാണുന്നവരെയെല്ലാം മൂങ്ങമ്മ ടീച്ചർ, അടിക്കുകയും കൊത്തുകയും മാന്തുകയും ചെയ്തു; ആകെ ശബ്ദകോലാഹലം. ആളറിയാതെയുള്ള അടിപിടിയിൽ ടീച്ചർക്കും കിട്ടി,, അഞ്ചാറടി; ഒപ്പം ഭംഗിയേറിയ നാല് തൂവലുകൾ നഷ്ടപ്പെടുകയും ചെയ്തു.
“ഠേ,,,,,,,”
വാതിൽ പൊളിഞ്ഞു വീണു, അതോടെ പെട്ടെന്ന് വെളിച്ചം ക്ലാസ്സിലേക്ക് ഇരമ്പിക്കയറി.
ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാനയടക്കം എല്ലാ അദ്ധ്യാപകരും തുറന്ന വാതിലിനു മുന്നിൽ വന്ന് ക്ലാസ്സിലേക്ക് എത്തിനോക്കി.
ക്ലാസ്സിലെ കൂട്ടനിലവിളി കേട്ട്, അവിടെ എന്തോ അനിഷ്ടസംഭവം നടന്നിരിക്കാമെന്ന് ഊഹിച്ച അദ്ധ്യാപകരെല്ലാം ചേർന്ന് ക്ലാസ്സ്‌മുറിയുടെ വാതിൽ തുറക്കാനായി എത്ര പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. അത്‌കൊണ്ട് സ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ തന്നെ നേരിട്ട്‌വന്ന് വാതിൽ ചവിട്ടിപ്പൊളിച്ചതാണ്.
“ഡിസ്മിസ്, ഡിസ്മിസ്, എല്ലാവരെയും ഞാൻ ഡിസ്മിസ് ചെയ്യും”
ഹെഡ്മാസ്റ്റർ ചിന്നംവിളിച്ചുകൊണ്ട് അലറിയത് ആരും ശ്രദ്ധിച്ചില്ല. പൊളിക്കപ്പെട്ട വാതിലിലൂടെ ക്ലാസ്സിലേക്ക് കടന്ന വെളിച്ചത്തിൽ അദ്ധ്യാപകരെല്ലാം അവിടെയുള്ള ഭീകരദൃശ്യങ്ങൾ കണ്ടു,
അവിടെ ക്ലാസ്സ്‌മുറിയിൽ,,,
… വിദ്യാർത്ഥികളെല്ലാം ചോരയൊലിപ്പിച്ച്‌കൊണ്ട് കരയുകയാണ്. ക്ലാസ്സിലെ ബഞ്ച്, ഡസ്ക്ക്, മേശ, കസാര, എന്നിവയെല്ലാം പൊട്ടിത്തകർന്നിരിക്കുന്നു. അക്കൂട്ടത്തിൽ രണ്ട്‌കാലും ഒടിഞ്ഞ ഒരു മേശമേൽ കയറിനിൽക്കുന്ന ടീച്ചറുടെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കയാണ്, വിദ്യാർത്ഥികളിൽ ഒരാളായ,,, സീരൻകുരങ്ങൻ.
(തുടരും)