Friday, December 10, 2010

പാഠം. 4. ശാസ്ത്രപുരോഗതി

 ആദ്യപാഠങ്ങൾ ഇവിടെയുണ്ട്,

പാഠം 1. റാകിപ്പറക്കട്ടെ, 

പാഠം 2. സ്ക്കൂൾ അഡ്മിഷൻ

പാഠം 3 : മിസ്സിസ്സ് രാജീ രാജ്

ഇനി പുതിയ പാഠം തുടങ്ങാം... 
                                               പാഠം. 4. ശാസ്ത്രപുരോഗതി
                        സ്ക്കൂളിലെ പൂന്തോട്ടത്തിലിരുന്ന് ബോറൻ കരടി മാസ്റ്റർ കരയാൻ തുടങ്ങി. കരടിമാഷ് കരയുന്നതു കണ്ടപ്പോൾ ചുറ്റും നിന്ന വിദ്യാർത്ഥികളും കരയാൻ തുടങ്ങി. കരയുന്നതിനിടയിലും അദ്ദേഹം ബക്കറ്റിലെ വെള്ളം കോരിയെടുത്ത് മണ്ണിൽ ഒഴിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തോടോപ്പം അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും കണ്ണുനീർ കൂടി ചേർന്നപ്പോൾ പൂന്തോട്ടത്തിലെ മണ്ണ് ആകെ നനഞ്ഞ് കുതിർന്നിരിക്കയാണ്.

                         നട്ടുച്ചസമയത്ത് കൂട്ടക്കരച്ചിൽ കേട്ട് പരിഭ്രമിച്ച് വാച്ച്‌മാൻ കൊമ്പൻ‌നായ തോട്ടത്തിലേക്ക് ഓടിയെത്തി. ‘ആരെങ്കിലും മരിച്ചുപോയോ? എന്തൊരു കരച്ചിലാണ്’; അവനാകെ സംശയമായി.
“എന്താ,,, എന്താ മാഷെ? എന്ത് പറ്റി?”
നായ കുട്ടികളെ തള്ളിമാറ്റി അദ്ധ്യാപകനെ സമീപിച്ച് കൈപിടിച്ച് ചോദിച്ചു,
“മാഷെ, മാഷെന്തിനാ കരയുന്നത്? കാര്യം പറ,,,”
പക്ഷെ കരച്ചിലിന്റെ വോളിയം കൂടിയതല്ലാതെ കുറഞ്ഞില്ല.
“മാഷ് കരയാതിരിക്ക്; എന്തായാലും നമുക്ക് ശരിപ്പെടുത്താം. ഇതാ ഈ കൊമ്പനാ പറയുന്നത്; മരിച്ച്‌പോയ എന്റച്ഛൻ ചെമ്പനാണെ സത്യം”
പെട്ടെന്ന് ബോറൻ അത്ഭുതത്തോടെ കൊമ്പനെ നോക്കി; പിന്നെ കണ്ണുകൾ തുടച്ചപ്പോൾ കൊമ്പൻ ചോദിച്ചു,
“എന്താ മാഷെ എന്താ കാര്യം?”
“എന്ത് പറയാനാ മോനെ; അടുത്ത പിരീഡ് എട്ടാംക്ലാസ്സിൽ ജീവശാസ്ത്രമാ പഠിപ്പിക്കേണ്ടത്. അതിൽ മാങ്ങയുടെ ഒരു പാഠമുണ്ട്; ജീവനുള്ള ഒരു മാങ്ങ മുറിച്ച് കുട്ടികളെ കാണിച്ച് പഠിപ്പിക്കണം. ഞാൻ കാടായ കാടൊക്കെ തപ്പിനോക്കിയപ്പോൾ മാവുമില്ല, മാങ്ങയുമില്ല; നീ പറ, ഞാനെങ്ങനെ പഠിപ്പിക്കും?”
“ഓ, ഇതാണോ കാര്യം? അതിന് മാഷെന്തിനാ തോട്ടത്തിൽ കുത്തിയിരുന്ന് കരയുന്നത്?”
“അത്, എന്റെ സങ്കടം കണ്ടപ്പൊ ആ തൊരപ്പന്റെ മോനൊരു മാങ്ങയണ്ടി കൊണ്ടത്തന്നു. അത് ഞാനിവിടെ കുഴിച്ചിട്ടിരിക്കയാ. അടുത്ത പിരീഡാകുമ്പോഴേക്കും വേഗം മുളച്ച് വളർന്ന് മാങ്ങയുണ്ടായിട്ട് വേണം എനിക്ക് പഠിപ്പിക്കാൻ. എന്നാലും എന്നോടിത് ചെയ്തല്ലൊ; ഈ കാടായ കാട്ടിലെ മാവായ മാവൊക്കെ മുറിച്ച് തീർത്തില്ലെ?,, ങ്,,ഹെ,,”
പെട്ടെന്ന് കൊമ്പൻ‌നായക്ക് ഒരു സൂത്രം തോന്നി; അവൻ പറഞ്ഞു,
“മാഷെ ഈ മാങ്ങയുടെ ചിത്രം കാണിച്ചുകൊടുത്ത് പഠിപ്പിച്ചാൽ പോരെ?”
“ഓ, അത് ശരിയാണല്ലൊ; എടാ കൊമ്പാ ഇതെന്താ ആദ്യമേ നമുക്ക് തോന്നാത്തത്? നീ മിടുക്കനാണ്; വാ വാ എല്ലാവരും ക്ലാസ്സില് വന്നോ,,, എന്റെ കൈയിൽ ഇഷ്ടം‌പോലെ മാങ്ങയുടെ ചിത്രം ഉണ്ട്”

                      അദ്ധ്യാപകന്റെ പിന്നാലെ വിദ്യാർത്ഥികളും ക്ലാസ്സിലേക്ക് ഓടിക്കയറി. ആദ്യം എത്തിയവർ പിന്നിലിരുന്നു. ഒടുവിൽ എത്തിയവർക്ക് പിൻ‌ബെഞ്ചിൽ സ്ഥലമില്ലാത്തതിനാൽ മുൻ‌ബെഞ്ചിലിരുന്നു.
“സ്റ്റാന്റപ്പ്, പ്രാർത്ഥന”
കുട്ടികൾ എഴുന്നേറ്റ് കൈ ഉയർത്തി പാടാൻ തുടങ്ങി.
“ഒന്നായ ഈ ലോകത്തെ പലതായിക്കണ്ടു
വീണ്ടും ഒന്നായിത്തീർന്നു, പിന്നെയും
പലതായിക്കണ്ടതുകൊണ്ടുള്ള നൊമ്പരം
പുനരാരോടും പറയാവതല്ല ശാസ്ത്രമേ,,”
“യെസ് സിറ്റ്‌ഡൌൺ,, ഈ ലോകം ഒന്നാണെന്ന് പറഞ്ഞ ശാസ്ത്രജ്ഞന്മാർ അടുത്ത നിമിഷം അനേകമാണെന്ന് പ്രഖ്യാപിച്ച് നമ്മളെ ആശ്ചര്യപ്പെടുത്തുകയാണ്. എന്നാൽ നമുക്കറിയാം ഈ ലോകം ഒന്ന് മാത്രമാണെന്ന്,
ഇനി എല്ലാവരും ശാസ്ത്രപുസ്തകമെടുത്ത് പതിമൂന്നാം പേജ് തുറന്ന് വായിച്ചാട്ടെ”
“സാറെ ഇതിൽ പതിമൂന്നാം പേജില്ല”, അലമ്പൻ കീരി വിളിച്ചുകൂവി.
“പതിമൂന്നില്ലെങ്കിൽ ഇരുപത്തിമൂന്ന് തുറക്ക്”,
കരടിസാർ ശിഷ്യരോടായി പറഞ്ഞു.
“സർ ഒരു അറിയിപ്പ്”,
പ്യൂൺ തുരപ്പൻ പെരിച്ചാഴി നോട്ടീസും കൊണ്ട് ക്ലാസ്സിനകത്ത് വന്നു. കരടി മാസ്റ്റർ അത് വായിച്ചു,
“ഇന്നുമുതൽ എല്ലാ പാഠപുസ്തകത്തിന്റെയും അവസാനത്തെ പാഠം ആദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അറിയിക്കുന്നു”
മാസ്റ്റർ വായിച്ച നോട്ടിസുമായി തുരപ്പൻ അടുത്ത ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു. കരടിമാസ്റ്റർ ക്ലാസ്സ് തുടങ്ങി,
“ഇനി എല്ലാവരും പാഠപുസ്തകത്തിന്റെ ഒടുവിലത്തെ പാഠം തുറന്നാട്ടെ, അദ്ധ്യായം 17 സ്തനങ്ങൾ”
“മാഷേ പുസ്തകത്തിൽ സസ്തനങ്ങൾ എന്നാണ്” വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് വിളിച്ചുകൂവി.
“ആരെടാ മാഷ് പറഞ്ഞത് തിരുത്തിപ്പറയുന്നത്? അദ്ധ്യാപകൻ പറയുന്നത് മാത്രമാണ് ശരി, സസ്തനങ്ങൾ. പുസ്തകം തുറക്ക്; അവസാനത്തെ അദ്ധ്യായം സ്തനങ്ങൾ”
“മാഷേ മാഷ്,,,”
“മിണ്ടാതിരിക്കെടാ,,,”
“സാർ നോട്ടീസ്,,,”,
പ്യൂൺ വീണ്ടും ക്ലാസ്സിലേക്ക് വന്ന് കൈയിലുള്ള നോട്ടീസ് സാറിന് നൽകി.
“നേരത്തേയുള്ള ഓർഡർ റദ്ദ് ചെയ്തിരിക്കുന്നു എന്നും എല്ലാവരും ഒന്നാമത്തെ പാഠം ആദ്യം പഠിക്കണമെന്നും അറിയിക്കുന്നു”
കരടിമാഷ് നോട്ടീസ് വായിച്ച് തുരപ്പനു കൊടുത്തതിനുശേഷം കുട്ടികളോടായി പറഞ്ഞു,
“ഇനി എല്ലാവരും ഒടുവിലത്ത പാഠം അടച്ചു വെച്ച്, ഒന്നാമത്തെ പാഠം തുറക്കുക”
“മാഷെ ഒന്നാമത്തെ പാഠം നമ്മൾ പഠിച്ചതാണ്”
“അതൊന്നും പറയാൻ പാടില്ല, പഠിച്ചതുതന്നെ വീണ്ടും പഠിക്കുക. ഒന്നാം പാഠം ‘കാട്’ തുറക്കുക”
“മാഷെ ഈ കാട്ടില് മാങ്ങകളുണ്ടോ?”
അമ്മുതത്തക്ക് സംശയമായി.
“എന്നാൽ ഇന്ന് നമുക്ക് മാങ്ങകളെപറ്റി പഠിക്കാം.  കുട്ടികളേ നിങ്ങൾ മാങ്ങ കണ്ടിട്ടുണ്ടോ? മാങ്ങ മരമായ മാവുകളിലാണ് മാങ്ങയുണ്ടാവുന്നത്. ഒരു കാലത്ത് നിറയെ മാങ്ങകൾ കായ്ച്ചു നിൽക്കുന്ന മാങ്ങമരങ്ങളെക്കൊണ്ട് നമ്മുടെ കാട് നിറഞ്ഞിരുന്നു. പണ്ട് കാലത്ത് ജീവിച്ചിരുന്ന അനേകം ജന്തുക്കളുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ ധാരാളം മാവിന്റെയും മാങ്ങയുടെയും ഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഈ മാങ്ങാമരമായ മാവ്”
“സാർ നോട്ടീസ്”
തുരപ്പൻ വീണ്ടും ക്ലാസ്സിലേക്ക് വന്നപ്പോൾ കുട്ടികൾ ചിരിക്കുന്നതിനിടയിൽ കരടിമാഷ് നോട്ടീസ് വായന തുടർന്നു,
“അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇഷ്ടപ്രകാരം ഏത് പാഠവും ആദ്യമായി ക്ലാസ്സിൽ പഠിപ്പിക്കാമെന്ന് ഇതിനാൽ അറിയിക്കുന്നു”
ബോറൻ കരടി മാഷിന് വളരെ സന്തോഷമായി, അദ്ദേഹം തുടർന്നു,
“ശരി, നിങ്ങളെന്താ പഠിച്ചത്? പണ്ട്കാലത്തുള്ള ജീവികളെപറ്റിയല്ലെ? നമ്മുടെ ഈ ഭൂമിയിൽ ഒരു കാലത്ത് രണ്ട്കാലിൽ മാത്രം നടക്കുന്ന ഒരു വർഗ്ഗം ഉണ്ടായിരുന്നു, മനുഷ്യൻ. അവൻ എല്ലാ ജീവികളെയും കൊന്നൊടുക്കിയ കാലം ഉണ്ടായിരുന്നു, ഒടുവിൽ,,,”
“ഒടുവിൽ എന്ത് പറ്റി മാഷെ?”
ഒടുവിൽ അവർ അന്യോന്യം വഴക്കടിച്ച് കൊല്ലാൻ തുടങ്ങി, അങ്ങനെ അന്യോന്യം കൊന്ന് മനുഷ്യവർഗ്ഗം ഇല്ലാതായി. അവർ ജീവിച്ചിരുന്നപ്പോൾ നിർമ്മിച്ച പലതും നമുക്ക് കാടിനു വെളിയിൽ പോയാൽ കാണാൻ കഴിയും”
“സാർ”
തുരപ്പൻ വീണ്ടും വന്നപ്പോൾ ഇത്തവണ കുട്ടികൾ മാത്രമല്ല, ബോറൻ കരടി മാസ്റ്ററും ചിരിക്കാൻ തുടങ്ങി,
“ആദ്യത്തെ അക്കം ഒന്ന് ആയതിനാൽ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നാമത്തെ പാഠം ആദ്യമായി പഠിക്കണമെന്ന് ഇതിനാൽ അറിയിക്കുന്നു”
അവർ ഒന്നാമത്തെ പാഠം തുറക്കുന്നതിന് മുൻപ് ബെല്ലടിച്ചു, അതോടെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ മത്സരിച്ച് ഓട്ടമായി.
(തുടരും)

Wednesday, December 1, 2010

പാഠം 3 : മിസ്സിസ്സ് രാജീ രാജ്

ആദ്യപാഠങ്ങൾ ഇവിടെയുണ്ട്,,,

ഇനി പുതിയ പാഠം പഠിക്കാം...
പാഠം 3 : മിസ്സിസ്സ് രാജീ രാജ്
“ആരെടാ ക്ലാസ്സിലിരുന്ന് ഉറക്കം തൂങ്ങുന്നത്? ഞാനങ്ങോട്ട് വന്നാലുണ്ടല്ലൊ; അടിച്ച് പുറം‌പൊളിച്ച്, തിന്നുകളയും ഞാൻ”,
ടീച്ചർ പറഞ്ഞതു കേട്ടപ്പോൾ സീരൻ‌കുരങ്ങൻ പൊട്ടിച്ചിരിച്ചുപോയി. ‘ഈ പുല്ലുതീനിയായ കലമാനെങ്ങനെയാണ് അവരെ തിന്നുന്നത്?’
                    സീരൻ ചിരിച്ചതോടെ ടീച്ചറെ ഭയപ്പെട്ട് ഇതുവരെ ചിരിക്കാതിരുന്നവരും ചേർന്ന് ചിരിക്കാൻ തുടങ്ങി. തുടർന്ന് പത്താം ക്ലാസ്സ് മുഴുവൻ ചിരി പടർന്ന്‌പിടിച്ച്, അതൊരു കൂട്ടച്ചിരിയായി മാറി. 

                    വിദ്യാർത്ഥികളുടെ ചിരി കൂടും‌തോറും അദ്ധ്യാപികയുടെ ദേഷ്യവും കൂടിക്കൂടിവന്നു. മുഖം ചുവന്ന് കൊമ്പുകൾ ഉയർത്തി വിറപ്പിച്ചുകൊണ്ട് അവർ ചൂരലെടുത്ത് മേശപ്പുറത്തടിച്ചു,
“നിർത്തെടാ,,,” 
പെട്ടെന്ന് ചിരിനിന്നു.
“ഉം,, ആരെടാ ചിരിച്ചത്? ഞാൻ നിങ്ങളുടെ മിസ്സ് ആയ,,, മിസ്സിസ്സ് രാജീ രാജ് കലമാൻ ആജ്ഞാപിക്കുന്നു, എഴുന്നേൽക്കെടാ,,,,,, നിന്നെയൊക്കെ ഞാൻ തിന്നുകളയും. സ്റ്റാന്റപ്പ്,,, ഹാൻസപ്പ്,,, ഉം ബഞ്ചിന്മേൽ‌ക്കയറി ഒറ്റക്കാലിൽ,,,”
കുട്ടികൾ ബഞ്ചിന്മേൽ‌കയറി കൈരണ്ടും ഉയർത്തി ഒറ്റക്കാലിൽ നിന്നു.
എല്ലാം ശാന്തമായപ്പോൾ സ്വന്തം കസാ‍രയിലിരുന്ന് ടീച്ചർ പതിവു ജോലികളിൽ മുഴുകി. 

                   ‘മിസ്സിസ്സ് രാജീ രാജ് കലമാൻ’ ടീച്ചർക്ക് ക്ലാസിലെത്തിയാൽ ചില പ്രത്യേക പതിവുകളുണ്ട്. കുട്ടികളുടെ ഹാജർ വിളിച്ചുകഴിഞ്ഞ ഉടനെ വിദേശത്തുള്ള ഭർത്താവ് രാജ് കലമാനിന് കത്തെഴുതും. പലതരം മൊബൈൽ ഫോൺ കൂടെ കൊണ്ടുനടക്കുന്നവളാണെങ്കിലും ക്ലാസ്സിലെത്തിയാൽ തന്റെ പൂർവ്വികർ ചെയ്ത അതിപുരാതനമായ കത്തെഴുത്ത് ശീലം കൈവെടിഞ്ഞിട്ടില്ല. കത്ത് പൂർണ്ണമായി എഴുതിതീരുന്നത് വരെ കുട്ടികളാരെങ്കിലും അനങ്ങിപ്പോയാൽ ബഹളമാണ്.
രണ്ട് കൈയും ഉയർത്തി ഒറ്റക്കാലിൽ നിൽക്കാൻ ലാഡൻ‌പന്നിക്കാണ് വലിയ വിഷമം. തടിച്ചുരുണ്ട അവനെങ്ങനെ ഒറ്റക്കാലിൽ നിൽക്കും? അതും എത്ര നേരമാണീ നില്പ്?
“നെസീ ഇങ്ങോട്ട് വാ, ഇതൊന്ന് പോസ്റ്റ് ചെയ്തിട്ട് എളുപ്പം വാ?”
കുട്ടികൾക്ക് ആശ്വാസമായി.കത്തെഴുതിക്കഴിഞ്ഞ് ടീച്ചർ നെസിയെ വിളിക്കുന്നത് കാത്തിരിക്കുകയാണവർ.
ഒട്ടിച്ച കവർ നെസിപ്രാവിനു കൊടുത്തപ്പോൾ അവൾ അതുമായി അകലെക്ക് പറന്നു. അവൾ അകലെ അപ്രത്യക്ഷമായശേഷം ടീച്ചർ വിദ്യാർത്ഥികളോടായി പറഞ്ഞു,
 “ഇനി എല്ലാവരും ഇരുന്നൊ”
ബഞ്ചിൽ‌നിന്നിറങ്ങി ഇരിപ്പിടം വൃത്തിയാക്കിയശേഷം എല്ലാവരും ഇരുന്നു.
“ഉം പാടിക്കൊ; ആദ്യം അക്കം ഒന്നല്ലെ
കുട്ടികൾ പാടാൻ തുടങ്ങി.
“ആദ്യം അക്കം ഒന്നല്ലെ;
നമുക്ക് ദൈവം ഒന്നാണ്.
ഒന്നും ഒന്നും രണ്ടല്ലെ,
ഇമ്മിണി ബെല്ല്യ ഒന്നല്ലെ.
രണ്ടും ഒന്നും മൂന്നല്ലെ,
രണ്ടിൽ ഒന്ന് രണ്ടല്ലെ.
മൂന്നും ഒന്നും നാലല്ലെ,
രണ്ടായി മുറിച്ചാൽ രണ്ടാണ്.
നാലും ഒന്നും അഞ്ചല്ലെ,
മാക്രിക്ക് കാലുകൾ നാലാണ്.
അഞ്ചും ഒന്നും വേണ്ടല്ലൊ,
അഞ്ചിന പരിപാടി ഉണ്ടല്ലൊ.
അപ്പോഴെക്കും ടീച്ചറുടെ സുന്ദരമായ കൺ‌പോളകൾ പതുക്കെ അടഞ്ഞു; മേശമേൽ തല ചായ്ച്ച് സുഖമായി ഉറങ്ങാൻ തുടങ്ങി.

“വാടാ നമുക്ക് കളിക്കാം”
മുട്ടനാസ് കഴുത സീരനെ വിളിച്ചു.
“കളിക്കാനൊ, ടീച്ചറുള്ളപ്പൊ?”
“ടീച്ചറിപ്പൊഴൊന്നും ഉണരില്ല; ഇന്നലെ റീനു മുയൽ പുതിയതായി റിലീസ് ചെയ്ത സിനിമകളുടെ മൂന്ന് സീഡികളാ ടീച്ചർക്ക് കൊടുത്തത്. അതെല്ലാം കാണാൻ, പുലരുന്നതുവരെ ഉറക്കമിളച്ചിട്ടുണ്ടാവും. പിന്നെ ഒരു കാര്യം പറയട്ടെ; ടീച്ചർ കേൾക്കാതെ അവരെ നമ്മൾ ‘മിസ്സിസ്സ് വേൾഡ്’ എന്നാ വിളിക്കുന്നത്”
“അങ്ങനെയാണെങ്കിൽ കളിക്കാൻ ഞാൻ റെഡി”

                    സീരനും മുട്ടൻ കഴുതയും ഓടിക്കളിക്കാൻ തുടങ്ങി, ലാഡനും കിറ്റിപ്പൂച്ചയും പുസ്തകത്തിൽ കളം വരച്ച് കളി തുടങ്ങി, ലില്ലി മയിലും വില്ലൻ കോഴിയും ചിറക് നിവർത്തി പേനെടുത്തുകൊണ്ട് പൊങ്ങച്ചം പറയാൻ തുടങ്ങി.
                   മുട്ടൻ സീരനെ തൊടാനായി ഓടിയെങ്കിലും അവനെ പിടിക്കാൻ കഴിഞ്ഞില്ല. സീരൻ ഓടിപ്പോയി ജനൽക്കമ്പി പിടിച്ച് മേലോട്ട് കയറി. അവിടെ പനയോലയും പുല്ലും മേഞ്ഞ മേൽക്കൂരയിലെ കഴുക്കോൽ പിടിച്ച് വാലിൽ തൂങ്ങി സർക്കസ് തുടങ്ങി. അവർ ഇതുവരെ കാണാത്ത രസകരമായ അഭ്യാസ പ്രകടനം. വിദ്യാർത്ഥികളെല്ലാം ചേർന്ന് കൈമുട്ടി കൂവാൻ തുടങ്ങി; പത്താം ക്ലാസ്സിൽ ആകെ ശബ്ദ കോലാഹലം.

                  ഈ ബഹളം കേട്ടപ്പോൾ ഒൻപതാം ക്ലാസ്സിൽ നിന്ന് വുൾഫൻ ചെന്നായസാർ ഓടിവന്ന് കുട്ടികളോടായി പറഞ്ഞു,
“ഉം പുറത്തുപോയി കളിക്കെടാ, വെറുതെ മര്യാദക്ക് മറ്റുള്ളവരെ പഠിപ്പിക്കാനും വിടില്ല , ശല്യങ്ങൾ”
അതോടെ ക്ലാസ്സ് മുറിയിൽ നിന്നും സ്വതന്ത്രരാക്കപ്പെട്ട വിദ്യാർത്ഥികൾ ആവേശത്തോടെ ആർത്തുവിളിച്ച് ഗ്രൌണ്ടിലേക്കിറങ്ങി. എല്ലാവരും പുറത്തു പോയപ്പോൾ മാസ്റ്റർ അത് കണ്ടു, ‘അവരെ പഠിപ്പിക്കേണ്ട അദ്ധ്യാപിക കസേരയിൽ ഇരുന്ന് മേശമേൽ തലചായ്ച്ച് സുഖമായി ഉറങ്ങുന്നു!!!’,
“ടീച്ചർ,, ടീച്ചർ, ഒന്നെഴുന്നേറ്റാട്ടെ; ഹേ ഇതെന്തുറക്കമാണ്? ദൈവമേ ആ ഹെഡ്‌മാഷെങ്ങാനും ഇത് കണ്ടാൽ???”
ചെന്നായ വിളിച്ചുണർത്തിയപ്പോൾ ടീച്ചർ ഞെട്ടിയെഴുന്നേറ്റു,
“ഹേ, ആരെടാ നീ? ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്തിയാൽ, തിന്നുകളയും ഞാൻ,,,”
ഉറക്കം ഞെട്ടി കണ്ണു തുറന്നപ്പോൾ മിസ്സിസ്സ് രാജീ രാജ് കലമാനിന് മനസ്സിലായി; ‘താൻ തിന്നാൻ പോകുന്നത് ഒരു ചെന്നായയെ ആയിരുന്നു എന്ന്’.

Tuesday, November 23, 2010

പാഠം 2. സ്ക്കൂൾ അഡ്മിഷൻ

 ഇവിടെ തുറന്നാൽ ആദ്യപാഠങ്ങൾ പഠിക്കാം.

പാഠം 2. സ്ക്കൂൾ അഡ്മിഷൻ
അച്ഛനും മകനും ചേർന്ന് ആ ബോർഡ് ഒന്നുകൂടി വായിച്ചു;
“മഞ്ഞക്കൊമ്പൻ ആന
ഹെഡ്മാസ്റ്റർ
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
                       മകനെ മുന്നിൽ നടത്തിക്കൊണ്ട് വനദൈവങ്ങളെ മനസ്സിലോർത്ത് നീലൻ കുരങ്ങൻ മാക്രീ മെമ്മോറിയൽ ഹൈസ്ക്കൂളിന്റെ ഓഫീസ് മുറിയിലേക്ക് ഇടതുകാൽ വെച്ചു. പെട്ടെന്ന് എവിടെ നിന്നോ ഒരു പെരുച്ചാഴി ചാടിവീണ് അവരെ പിടിച്ച് പുറത്താക്കി,
“എന്താ, ഹേ കണ്ണു കാണുന്നില്ലെ? ഞാനാണ് ഇവിടത്തെ പ്യൂൺ തുരപ്പൻ പെരുച്ചാഴി. എന്നെ വേണ്ട വിധത്തിൽ കാണാതെ അകത്തു കടക്കാനോ? ദൈവം തമ്പുരാൻ നേരിട്ട് വന്നാൽ‌പോലും ഞാൻ അനുവദിക്കില്ല”
“സർ ഞങ്ങൾ പാവങ്ങളാണ്. ഈ ചെക്കൻ മരം‌കയറി നേരം കളയുന്നതിനു പകരം രണ്ടക്ഷരം പഠിക്കട്ടെയെന്ന് വിചാരിച്ചാ ഞാനിവിടെ വന്നത്. എന്താ വേണ്ടതെന്നറീല്ല..”
തുരപ്പൻ നീലന്റെ പോക്കറ്റ് തപ്പി. നാല് രൂപയും മുപ്പത്തിഏഴ് പൈസയും കിട്ടി. അത് സ്വന്തം പോക്കറ്റിലിട്ട് പെരുച്ചാഴി പറഞ്ഞു,
“ദരിദ്രവാസികൾ എന്തിനാണ് ഇവനൊക്കെ പഠിക്കുന്നത്?”
“സാറേ തിരിച്ച്‌പോകാനുള്ള വണ്ടിക്കൂലിയാ”
“ഇത്രേം ഗതിയില്ലാത്ത നീയെങ്ങനാടാ മോനെ സ്ക്കൂളിൽ പഠിപ്പിക്കുന്നത്! ഉം പോ?”
തൊരപ്പൻ രണ്ട്‌പേരെയും പിടിച്ച് അകത്തേക്ക് തള്ളി.
                       അകത്ത് കടന്ന അച്ഛനും മകനും പേടിച്ച് വിറച്ചു. പേടി കാരണം സീരന്റെ കാലുകൾ നനഞ്ഞു. അവൻ അച്ഛനെ നോക്കിയപ്പോൾ; അച്ഛന്റെ പാന്റും നനഞ്ഞിരിക്കുന്നു!

                         അവിടെ ഹെഡ്മാസ്റ്റർ ‘മഞ്ഞക്കൊമ്പൻ ആന’ ഒരു വലിയ കസാരയിൽ നിവർന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നീണ്ട് വളഞ്ഞ് കൂർത്ത മഞ്ഞക്കൊമ്പുകളും ഉരലുപോലുള്ള പിൻ‌കാലുകളും മുന്നിലുള്ള മേശമേൽ വിശ്രമിക്കുകയാണ്. മുൻ‌കാലുകൾ രണ്ടും കസേരയുടെ ഇരുവശത്തും തൂക്കിയിട്ടിരിക്കുന്നു. മുറം പോലുള്ള ചെവികളും തൂണുപോലുള്ള തുമ്പികൈയും ഇടയ്ക്കിടെ ആട്ടിക്കൊണ്ട്, ഫാനിന്റെ ഇളംകാറ്റേറ്റ് അദ്ദേഹമങ്ങനെ ഉറങ്ങിക്കിടപ്പാണ്.
                         പക്ഷെ അവരെ ഭയപ്പെടുത്തിയത് ഇതൊന്നുമല്ല. ആനകളെയവർ സാധാരണ കാണാറുള്ളതാണ്. ആ പോലീസ് വേഷക്കാരായ രണ്ട് കുറുക്കന്മാർ! ഹെഡ്മാസ്റ്ററുടെ ഇരുവശത്തും നിന്ന ‘അവരുടെ തോക്കിന്റെ ഉന്നം’ വാതിലിനു മുന്നിൽ നിൽക്കുന്ന അച്ഛന്റെയും മകന്റെയും നേരെയാണ്.

                         എന്തുചെയ്യണമെന്നറിയാതെ അവർ കുഴങ്ങി. മുന്നോട്ടോ പിന്നോട്ടോ പോകാനാവാത്ത അവസ്ഥ. തിരിച്ച് കാട്ടിലേക്ക് ഓടണമെന്നുണ്ട്; എന്നൽ അതിനിടയിൽ അവർ വെടിവെച്ചാലോ?,,,
“ഉം, എന്ത് വേണം?”
രണ്ട് കുറുക്കന്മാരും ഒന്നിച്ച് ചോദിച്ചു.
“ഹെഡ്,,,മാഷെ  കാണാനാ,,,; മോനെ ചേർ,,ക്കണം”
നീലൻ വിറച്ചുകൊണ്ട് അത്രയും പറഞ്ഞു.
“ഡേയ്,, കുട്രൂ, ലുട്രൂ സാറിനെയുണർത്ത്?”
കുറുക്കന്മാർ വിളിച്ച് കൂവി.
ഉടനെ അടുത്ത മുറിയിൽനിന്ന് രണ്ട് വെളുത്ത ചീവീടുകൾ പറന്ന് വന്നു. ഒരടി നീളമുള്ള ചീവീടുകളെ കണ്ടപ്പോൾ നീലൻ പതുക്കെ പറഞ്ഞു, ‘ഫോറിൻ’
                          ചീവീടുകൾ ആനയുടെ ഓരോ ചെവിയിലും ചാടിക്കയറി. പെട്ടെന്ന് എട്ട്ദിക്കും പൊട്ടുന്നത് പോലുള്ള ശബ്ദം മുഴങ്ങി. അതിന്റെ തീവ്രത കാരണം മേശപ്പുറത്തുള്ള കടലാസുകളെല്ലാം പറന്നു പൊങ്ങി. അലമാരയിലെ പുസ്തകങ്ങളും ചുമരിലെ ഫോട്ടൊകളും കലണ്ടറും മറിഞ്ഞ് വീണു. കുറുക്കന്മാർ ചെവിയിൽ പഞ്ഞി വെച്ചപ്പോൾ നീലനും സീരനും ചെവിപൊത്തി.

                           ഹെഡ്മാസ്റ്റർ ഞട്ടിയുണർന്നതോടെ ശബ്ദം നിലച്ചു; ചീവീടുകൾ അകത്തേക്ക് പറന്നുപോയി. മേശപ്പുറത്തുള്ള ആനക്കാൽ താഴ്ത്തി; മുൻ‌കാലുകൾ ഉയർത്തി തുമ്പിക്കൈ വീശി. ഇരിപ്പിടം വിട്ടുയർന്ന് വീണ്ടും ഇരുന്ന് അദ്ദേഹം കണ്ണുകൾ പതുക്കെ തുറന്നു. നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ രണ്ട് കുരങ്ങന്മാർ.
“റാസ്ക്കൽ‌സ് രണ്ടിനേം ഞാൻ ഡിസ്മിസ് ചെയ്യും.ഇതാ എന്റെ കാലിലെ ഷൂ കണ്ടോ; ഇരുപത്തി എട്ടായിയിരത്തി അഞ്ഞൂറിന്റേതാ, ഒരു ചവിട്ട് തന്നാലുണ്ടല്ലൊ,,”
                          നീലൻ കുരങ്ങൻ അന്ന് കണികണ്ടവനെ ശപിച്ചു; ഇവിടെ ഇങ്ങനെയൊക്കെയാണെന്ന്, അറിഞ്ഞെങ്കിൽ ഈ ചെറുക്കനെ പഠിക്കാനയക്കാതെ മരം‌ചാടി നടക്കാൻ വിട്ടാൽ മതിയായിരുന്നു.
“ഉം, എന്ത് വേണം? പറഞ്ഞ് തൊലക്കെടാ?”
ആനവായിൽ നിന്ന് ചോദ്യം പുറത്ത് വന്നു.
“സാർ, എന്റെ മോനെ ഇവിടെ ചേർക്കണം”
“ഓ ഇതാണോ കാര്യം? എത്ര പൈസ ഉണ്ട്? രണ്ട് മാസമായല്ലൊ സ്ക്കൂൾ തുറന്നിട്ട്? എന്നിട്ട് ഇപ്പോഴാണോ പഠിക്കാൻ തോന്നിയത്?”
“സാറെ അവൻ ഇത്രയും കാലം അമ്മയുടെ കാട്ടിലായിരുന്നു. ഇന്നലെയാ അവൻ തിരിച്ച് വന്നത്”
 “ആരെടാ അവിടെ? ആ അഡ്‌മിഷൻ രജിസ്റ്ററെടുക്ക്”

                         തുരപ്പൻ ഓടിവന്ന് അലമാരയുടെ മുകളിൽ കയറി ഏറ്റവും വലിയ പുസ്തകം എടുത്ത് താഴെയിറങ്ങി. ഹെഡ്മാസ്റ്ററുടെ മുന്നിൽ മേശപ്പുറത്ത് റജിസ്റ്ററിന്റെ അവസാന പേജ് തുറന്ന്‌വെച്ചു.
“കുട്ടിയുടെ പേര് പറയു” മഞ്ഞക്കൊമ്പൻ ഹെഡ്‌മാസ്റ്റർ എഴുതാൻ പേന തുറന്നശേഷം അവരോട് ചോദിച്ചു.
“സീരൻ കുരങ്ങൻ”
“അച്ഛന്റെ പേര്?”
“നീലൻ കുരങ്ങൻ”
“അമ്മയുടെ പേര്?”
“അമ്മയുടെ പേര്,,, അത് പിന്നെ,,, എടാ ചെക്കാ നീ നിന്റെ അമ്മയുടെ പേര് പറഞ്ഞുകൊടുക്ക്” തന്റെ ഭാര്യക്ക് ഒരു പേരുണ്ടെന്ന് നീലൻ ഇതുവരെ ഓർത്തിരുന്നില്ല.
“അത് പിന്നെ അച്ഛൻ വിളിക്കുന്ന പേരാണോ, അതോ ശരിക്കുള്ള പേരാണോ?” മകന് സംശയമായി.
“ഇവിടെ ശരിക്കുള്ള പേര് തന്നെ പറഞ്ഞാൽ മതി” ഹെഡ്മാസ്റ്റർ കല്പിച്ചു.
“വാനര സുന്ദരിയമ്മ”
                      അമ്മയുടെ പേര് മകൻ പറഞ്ഞതു കേട്ടപ്പോൾ നീലൻ വിശ്വാസം വരാതെ വാ പൊളിച്ച് ആശ്ചര്യത്തോടെ മകനെ നോക്കി. ഇത്രയും സുന്ദരമായ പേരുള്ളവളെയാണോ താൻ ‘തലതിരിഞ്ഞവളെ, എടി മുടിഞ്ഞവളേ’ എന്നൊക്കെ വിളിക്കുന്നത്!
“ഇവന്റെ ജനന തീയതി വേണം” ഹെഡ്മാസ്റ്റർ അടുത്ത വരി പൂരിപ്പിക്കാനായി ചോദിച്ചു.
“ഇവൻ ജനിച്ചത് ഫിബ്രവരി മുപ്പതാം തീയ്യതിയാണ് സാറെ”
“അപ്പോൾ ഇവനെ ഈ സ്ക്കൂളിൽ ചേർക്കാനാവില്ല. ഇവിടെ പഠിക്കുന്നവരെല്ലാം ഏപ്രിൽ ഒന്നാം തീയ്യതി ജനിച്ചവരാ” ഹെഡ്മാസ്റ്റർ പേന താഴെവെച്ചു.
“അത് ഇവൻ ഏപ്രിൽ ഒന്നിനുതന്നെ ജനിച്ചവനാ. ഫിബ്രവരിയിൽ പിറന്നത് എന്റെ ഇളയ മകളാണ്” നീലൻ പറഞ്ഞത്‌കേട്ട് ആനക്ക് വളരെ സന്തോഷമായി.
“എന്നാപിന്നെ ഇവിടെ അഡ്മിഷൻ നൽകാം. ശരി ഫീസ് എത്ര തരും?”
“എത്ര വേണം?”
“ഉള്ളത് മുഴുവനും”
നീലൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ നൂറുരൂപ മേശപ്പുറത്ത് വെച്ചു. അത്‌കണ്ട് സീരന് സന്തോഷമായെങ്കിലും ഹെഡ്മാസ്റ്റർ പറഞ്ഞു,
“ഇത്രയെ ഉള്ളോ, ഇത്‌കൊണ്ട് പത്താം ക്ലാസ്സിൽ മാത്രമല്ലെ ചേർക്കാൻ പറ്റത്തുള്ളു. കൂടുതൽ പണം തന്നാൽ ഒന്നിലോ രണ്ടിലോ ചേർക്കാം”
“എന്റെ മകനെ പത്തിൽ ചേർത്താൽ മതി; ഒരു കൊല്ലമെങ്കിലും അവൻ പഠിക്കട്ടെ”
“അങ്ങനെയാണെങ്കിൽ അങ്ങനെ; രക്ഷിതാവ് ഇവിടെ പേരെഴുതി ഒപ്പിടൂ”
ഹെഡ്മാസ്റ്റർ കാണിച്ച സ്ഥാനത്ത് നീലൻ ഒപ്പിട്ടപ്പോൾ അദ്ദേഹം പ്യൂണിനെ വിളിച്ചു,
“ഡേയ് പ്യൂൺ പെരുച്ചാഴി; ഇവനെ പത്താം ക്ലാസ്സിൽ പൊണ്ടുപോയി ഇരുത്തിയാട്ടെ”
                       മകൻ പെരുച്ചാഴിയുടെ കൂടെ പോകുന്നത്, നീലൻ നോക്കി നിന്നു. അവർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അല്പം പ്രയാസത്തോടെ സ്ക്കൂളിന്റെ പടികളിറങ്ങി തോട്ടത്തിലൂടെ പുറത്തേക്ക് നടന്നു.

                           അങ്ങനെ നടക്കുമ്പോൾ പിന്നിൽ‌നിന്നും ആരോ നീലന്റെ കോളറിൽ പിടിച്ചു. പിടി വിടുവിക്കാൻ ശ്രമിച്ചപ്പോൾ ദേഹത്തിന്റെ പലഭാഗങ്ങളിലും ആരോ ചുറ്റിപ്പിടിക്കുന്നു.
“ആരെടായിത്?”
നീലൻ കൈവീശി തിരിഞ്ഞുനിന്നപ്പോൾ രണ്ട് കൈയും ചേർത്ത് മുറുകെ ചുറ്റിപ്പിടിച്ച അവനെ കണ്ടു; 
ഒരു ‘കള്ളിമുൾച്ചെടി’.
ഏറെ നേരം കുരങ്ങനും കള്ളിച്ചെടിയും തമ്മിൽ മൽ‌പ്പിടുത്തം നടന്നു. ഇതുകണ്ട് വാച്ച്മാൻ കൊമ്പൻ‌നായ ഓടി വന്ന് പരിഹാരം നിർദ്ദേശിച്ചു,
“ഹേ കിളവാ, അതിന് വല്ലതും കൊടുക്ക്,”
                       എല്ലാ പോക്കറ്റും സേർച്ച് ചെയ്തപ്പോൾ ഒളിപ്പിച്ച്‌വെച്ച ഒരു അൻപത് രൂപയുടെ നോട്ട് കിട്ടി. മനസ്സില്ലാമനസ്സോടെ അവനത് ചുരുട്ടിയിട്ട് കള്ളിച്ചെടിയുടെ ചുവട്ടിലുള്ള മാളത്തിൽ ഇട്ടു. അതോടെ മുള്ളുകൾ പിൻ‌വലിഞ്ഞ് സ്വാതന്ത്ര്യം കിട്ടിയ നീലൻ‌കുരങ്ങൻ, രക്ഷപ്പെട്ട് ഓടുമ്പോൾ വിളിച്ചുപറഞ്ഞു,
“ഈ വനമംഗലത്തെ സ്ക്കൂളിൽ പഠിക്കുന്ന പിള്ളേരുടെ കാര്യം കഷ്ടം‌തന്നെ”
{തുടരും}

Wednesday, November 3, 2010

വന വിദ്യാലയം, പാഠം 1 : മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

ഞാൻ ചെമ്പരുന്ത്,
  അനന്തമായ ആകാശത്തിൽ ഒരു കാലത്ത് റാകിപ്പറന്ന ഒറിജിനൽ ചെമ്പരുന്ത്,
ഇപ്പോൾ തുരുമ്പ് പിടിച്ച് അഴികൾദ്രവിക്കാറായ കൂട്ടിലാണെങ്കിലും എന്റെ മനസ്സ് ബൂലോകം ചുറ്റുകയാണ്. എന്റെയും എന്റെ കൂട്ടുകാരുടെയും കഥകൾ നിങ്ങൾക്ക് കേൾക്കാം. എന്റെ കാടിന്റെ വിളി കേൾക്കാൻ വരിക,,, 
ഇനിയുള്ള നാളുകളിൽ ഈ ബൂലോകത്ത് ഞാൻ ഇടയ്ക്കിടെ വരും.

റാകിപ്പറക്കട്ടെ


പാഠം1: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ

“സൂര്യനെക്കണ്ടു, ചന്ദ്രനെക്കണ്ടു,
താരങ്ങൾ തിങ്ങിയ ഗാലക്സി കണ്ടു”
“ശരി ഇനി താഴെയിറങ്ങാം; അങ്ങനെ പതുക്കെ, ശരി ശരി, ഉം കാല് നിലത്ത് മുട്ടിച്ചൊ; വെരിഗുഡ്, മിടുക്കി,,, ഇനി സ്ഥലത്ത് പോയിരുന്നോ”
നിലത്തിറങ്ങിയ ജയ ചിറകൊതുക്കി പിന്നെ തലയുയർത്തി കൂട്ടുകാരെ നോക്കി വലിയ അഹങ്കാരത്തോടെ പിൻ‌ബഞ്ചിൽ തന്റെ സ്ഥാനത്ത് പോയിരുന്നു.
                         കഴുകൻസാറിന്റെ ചൂരൽ‌പ്രയോഗത്തിന്റെ രുചിയറിയാത്ത ശരിക്കും മലർന്ന് പറക്കാൻ കഴിയുന്ന, ആ വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയാണ് ജയ ചെമ്പരുന്ത്. അതിലവൾക്ക് എന്തെന്നില്ലാത്ത അഭിമാനമാണ്.

                         കണ്ണട നേരെയാക്കിയ ശേഷം കഴുകൻ‌സാർ റജിസ്റ്റർ തുറന്ന് അടുത്ത പേരിനായി നോക്കി. ശിഷ്യഗണങ്ങൾ ഒരു നിമിഷം വീർപ്പടക്കി നിന്നു.
“നിമ്മിത്തത്ത”
പേര് വിളിച്ചത് കേട്ടപ്പോൾ നിമ്മി മാത്രമല്ല ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും ഞെട്ടിവിറച്ചു. എല്ലാവരും മനസിലോർത്തു,
“പാവം’.

                        നിമ്മിക്ക് ചില പതിവുകളുണ്ട്. പേര് വിളിച്ചാലുടനെ ബെഞ്ചിനടിയിൽ താഴും. ആളെ കാണാതായാൽ സാറ് മേശപ്പുറത്ത് ചൂരൽ‌കൊണ്ട് അടിക്കുന്ന ശബ്ദം കേട്ട് ഞട്ടിയുയർന്ന് പറക്കും. അതോടെ എല്ലാം തെറ്റും. മലർന്ന് പറക്കേണ്ടതിനു പകരം അതിവേഗത്തിൽ കുത്തനെ പറക്കുന്ന അവൾ ചുമരിൽ തട്ടി താഴെവീഴും. അപ്പോൾ കിട്ടുന്ന അടി കാണാനാവാതെ സഹപാഠികൾ രണ്ട് കണ്ണും മുറുകെയടക്കും.
“ഠേ, ഠേ,,,”
പെട്ടെന്ന് നിമ്മിത്തത്ത ഞെട്ടിപ്പറന്നു. നാല് ചുമരുകളും ഓലമേഞ്ഞ മോന്തായവും ഉള്ള ക്ലാസ് മുറിയിൽ അവളെങ്ങനെ പറക്കാനാണ്?
                         തുറന്ന ആകാശത്തിൽ നേരാംവണ്ണം പറക്കാനാണെങ്കിൽ തത്തയെ ആർക്കും തോല്പിക്കാനാവില്ല. തല താഴെയാക്കി മണിക്കൂറുകൾ ആകാശത്ത് ചെലവഴിക്കാൻ അവൾക്ക് കഴിയും.
                         പെട്ടെന്ന് ഞെട്ടിപ്പറന്ന അവൾ മേൽക്കൂരയിൽ ഇടിച്ച് പമ്പരം പോലെ കറങ്ങിക്കറങ്ങി താഴോട്ട്, വാതിലും കടന്ന് ക്ലാസ്സിനു വെളിയിൽ പോയി വീണു.
അവൾ വീണതോ?
വാതിലിനു സമീപം പതുങ്ങിനിൽക്കുന്ന ഒരു കുട്ടിക്കുരങ്ങന്റെ തലയിൽ.
“അയ്യോ”
                        അവിചാരിതമായി തലയിലെന്തോ പതിച്ചപ്പോൾ കുട്ടിക്കുരങ്ങൻ പേടിച്ച് ഓടാൻ തുടങ്ങി. അതുകണ്ടപ്പോൾ അവനെ പിടിക്കാനായി ഒരു വലിയ കുരങ്ങനും പിന്നാലെ ഓടി. ഓടിയോടി സ്ക്കൂൾ മൈതാനത്തിന്റെ അറ്റത്തുള്ള വരിക്കപ്ലാവിന്റെ ഉച്ചിയിലുള്ള കൊമ്പിൽ കയറിയിരുന്ന് ചെറുക്കൻ താഴോട്ട് നോക്കി.
“എടാ കുരങ്ങാ നിന്നോട് താഴെയിറങ്ങാനാ പറഞ്ഞത്. നിന്റച്ഛനാ പറയുന്നത്; ഇറങ്ങെടാ താഴെ”
വലിയ കുരങ്ങൻ വിളിച്ച് പറയുന്നതോടോപ്പം കല്ലെടുത്ത് എറിയാനും തുടങ്ങി. എന്നാൽ സർക്കസിലെ കത്തിയേറ് പോലെ ഒന്നുപോലും ആ കുട്ടിക്കുരങ്ങന്റ്റെ ദേഹത്ത് കൊണ്ടില്ല.
“നീ താഴെ വരുന്നില്ലെങ്കിൽ ഞാനങ്ങോട്ട് കയറി വരും”
                       തന്തക്കുരങ്ങന്റെ ഭീഷണിയൊന്നും ഫലിക്കാതെ വന്നപ്പോൾ ഒടുവിൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വന്നു. മരത്തിൽ വലിഞ്ഞ് കയറി ആ കുരുത്തം‌കെട്ട മകനെ താഴെയിറക്കി. അവൻ വീണ്ടും ഓടാതിരിക്കാനായി അവന്റെ രണ്ട് കൈകളും വാലും ചേർത്ത് മുറുകെ പിടിച്ചു.

                        നിലത്തിറങ്ങിയപ്പോഴാണ് ചുറ്റും നിൽക്കുന്നവരെ അവർ കണ്ടത്. കാക്ക, മൈന, വേഴാമ്പൽ തുടങ്ങി ആ സ്ക്കൂളിലെ പലതരം പക്ഷിവിദ്യാർത്ഥികൾ. അവരെ തള്ളിമാറ്റി കഴുകൻ സാർ ചൂരലുമായി മുന്നിൽ വന്നു,
“എല്ലാവരും പോയാട്ടെ; അടി തന്നാലുണ്ടല്ലൊ”
കഴുകൻ സാർ ചൂരൽ വീശിയപ്പോൾ ശിഷ്യന്മാർ അകന്നു പാറി.
“ഉം, എന്ത് പറ്റി? എന്ത് വേണം?”
“മാഷെ ഞാൻ സീരൻ കുരങ്ങനാ”
“അതെന്താ കുരങ്ങനെ കണ്ടാൽ‌പിന്നെ എനിക്കറിയില്ലെ?”
“ഇവനെന്റെ മകനാ നീലൻ; അവനെയൊന്ന് ഉസ്ക്കൂളിൽ ചേർക്കണം”
“റാസ്ക്കൽ ഉസ്ക്കൂളല്ല, സ്ക്കൂളെന്ന് പറയണം. താൻ ഞങ്ങളെയെല്ലാം പേടിപ്പിച്ചല്ലൊ. ഞാൻ ഈ സ്ക്കൂളിലെ എഫ്.ടി.ടി. നുവാട്ട്സൺ കഴുകൻ. ഇപ്പോൾ ഇവന്മാരെ മലർന്ന് പറക്കാൻ പഠിപ്പിക്കയാ. അമേരിക്കയിലെ ഒബാമയിലുള്ള ബിൻ‌ലാദൻ യൂനിവേർസിറ്റിയിൽ നിന്നാണ് ഞാൻ പറക്കാൻ പഠിച്ചത്. അവിടെവെച്ച് ഞാനെഴുതിയ പാമ്പുകൾക്ക് പറക്കാനാവില്ല എന്ന എന്റെ ഗവേഷണ പുസ്തകം താങ്കൾ വായിക്കണം.അതിന്റെ ഒരു കോപ്പി ഞാൻ തരാം; വില അഞ്ഞൂറ് പിന്നെ തന്നാൽ മതി”
“ഇപ്പൊ ഇവനെ ഉസ്ക്കൂളിൽ ചേർക്കണല്ലോ, മാഷെ”
“ഉസ്ക്കൂളെല്ലടാ റാസ്ക്കൽ സ്ക്കൂൾ, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ. ഹേ ഒരുത്തനിങ്ങു വാ
പെട്ടെന്ന് പക്ഷികളെല്ലാം ഒന്നിച്ച് പറന്ന് വന്നു.
“റാസ്ക്കൽ‌സ് ഒരാൾ വരാൻ പറഞ്ഞാൽ
                       വന്നതുപോലെ എല്ലാവരും തിരിച്ചു പറന്നു; സൂത്രൻ കാക്ക ഒഴികെ,,,. അവന് കഴുകൻ സാറിനെ ഭയമില്ല. കാരണം, അവന്റെ കുടുംബത്തിൽ‌പ്പെട്ടവരെല്ലാം വർഷങ്ങളായി കഴുകൻ സാറിന്റെ വീട്ടിലെ വേലക്കാരാണ്.
“സൂത്രൻ നീ ഇവരെ ഓഫീസിൽ ഹെഡ്മാസ്റ്റരുടെ സമീപം എത്തിക്കണം”
                       
                       സൂത്രനുണ്ടായ സന്തോഷം! അവൻ പതുക്കെ മുന്നോട്ട് പറന്നു. തന്തക്കുരങ്ങനും കുട്ടിക്കുരങ്ങനും അവന്റെ പിന്നാലെ ഓടി. സൂത്രൻ സൂത്രത്തിൽ സ്ക്കൂളിനു പിൻ‌വശത്ത് കൂടി നടന്ന് നടന്ന് ഒടുവിൽ ഐസ്ക്രീം വിൽക്കുന്ന ലോലൻ പന്നിയുടെ പെട്ടിക്കടയെ സ്മീപിച്ച് മൂന്ന് ഐസ്ക്രീം ബാർ വാങ്ങി. അവർ മൂന്ന്‌പേർക്ക് കൂടി വാങ്ങിയതാണെങ്കിലും മൂന്നും തിന്നത് സൂത്രൻ തന്നെ.
തിരിച്ച് പോകാൻ നേരത്ത് പന്നി പറഞ്ഞു,
“പൈസ തരണം”
“പുതിയതായി സ്ക്കൂളിൽ വരുന്നവർ പൈസ കൊടുക്കണം”
സൂത്രൻ പറഞ്ഞത് കേട്ട് സീരൻ നൂറ് രൂപയുടെ പുതുപുത്തൻ നോട്ട് പന്നിക്ക് നൽകി,
“ബാക്കി പൈസ?”
“ബാക്കിയോ? ഇവിടെ ബാക്കി പൈസ കൊടുക്കുന്ന പരിപാടി ഇല്ല”
പന്നി അച്ഛനെയും മകനെയും കളിയാക്കി.
                           പിന്നെ അവർ മൂവരും നേരെ പോയത് സൂത്രന്റെ ബന്ധുവായ അവറാൻ കാക്കയുടെ ചായക്കടയിലാണ്. ചായയും ചപ്പാത്തിയും ചിക്കൻ കറിയും സൂത്രൻ കഴിച്ചപ്പോൾ കുരങ്ങന്മാർ രണ്ടും ഓരോ കട്ടൻ ചായ വീതം കഴിച്ചു.
സീരന്റെ പോക്കറ്റ് പതുക്കെ കാലിയാവാൻ തുടങ്ങി.
                           സ്ക്കൂൾ ചുറ്റി വരുന്നവഴിയിൽ ചീനച്ചട്ടിയിൽ മുട്ടിയും തട്ടിയും നിലക്കടല വറുത്തുകൊണ്ടിരിക്കുന്ന ശ്രീമതി ആനിയമ്മ പോത്തിനെ സമീപിച്ച് ഒരു കെട്ട് ചൂടുള്ള കടലാവാങ്ങി ഓരോന്നായി കൊറിച്ച്‌കൊണ്ട് സൂത്രൻ സ്ക്കൂൾ ഓഫീസിനു മുന്നിലെത്തി. സീരന്റെ പോക്കറ്റിന്റെ കനം കുറഞ്ഞെങ്കിലും സൂത്രന്റെ വയറും പോക്കറ്റും ഭക്ഷ്യവസ്തുക്കൾ കൊണ്ട് നിറഞ്ഞു.
“ഇതാ ഇവിടെയാണ് ഓഫീസ് മുറി, ഈ ചെറിയ വാതിലിലൂടെ നിങ്ങൾക്ക് അകത്ത് കടക്കാം. ആ വലിയ വാതിൽ ഹെഡ്‌മാസ്റ്റർക്ക് മാത്രമായിട്ടുള്ളതാണ്”
സൂത്രൻ അതും പറഞ്ഞ് പെട്ടെന്ന് പറന്ന് പോയി.

നീലൻ ഓഫീസിനു മുകളിൽ തൂങ്ങിയ ബോർഡ് വായിച്ചു;
“മഞ്ഞക്കൊമ്പൻ ആന
ഹെഡ്മാസ്റ്റർ
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
വനമംഗലം”
(ശേഷം ഭാഗങ്ങൾ അടുത്ത പോസ്റ്റിൽ തുടരും)

Sunday, September 19, 2010

Friday, August 27, 2010

സ്വാതന്ത്ര്യസമരം

ഇനിയും എന്നെ പുറത്തുവിട്ടില്ലെങ്കിൽ ഞാൻ ഈ കൂട്ടിന്റെ തുരുമ്പിച്ച കമ്പികളിൽ തലതല്ലി ചാവും

Wednesday, August 4, 2010

കർക്കിടക ദോഷങ്ങൾ അകറ്റാനായി ‘വേടൻ’

                        ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ചില ഗ്രാമങ്ങളുടെ ഏതാനും തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കാനുള്ള ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്.

                            കർക്കിടകമാസം വീട്ടിൽ വരുന്ന വേടൻ, മുഖത്തെഴുത്തും കിരീടവും ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ പടികടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടുന്നയാൾ പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.



                              മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനെ ആക്രമിക്കാനായി ഓടിയടുത്തു. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ കാലപുരിയിലെത്തി. തുടർന്ന് പന്നിയെ കൊന്നതിന്റെ അവകാശത്തർക്കമായി. യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.



                        ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ അവർക്ക് നൽകാവുന്ന കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. ഒപ്പം ചുവപ്പും കറുപ്പും ഗുരുസി കലക്കിയിരിക്കും. (വെള്ളത്തിൽ മഞ്ഞളും നൂറും ചേർത്താൽ ചുവപ്പ് ഗുരുസി, വെള്ളത്തിൽ കരിക്കട്ട കലക്കിയാൽ കറുപ്പ് ഗുരുസി) മാരിപോവാൻ ചുവന്നവെള്ളം വീടിന്റെ തെക്കുഭാഗത്തും ജേഷ്ഠ പോകാൻ കറുത്തവെള്ളം വടക്കുഭാഗത്തും ആയി ഒഴിക്കാൻ പറയുന്നു. ഒടുവിൽ മണ്ണിനും കൃഷിക്കും കന്നുകാലികൾക്കും കുട്ടികൾക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി വേടൻ അടുത്ത വീട്ടിലേക്ക് യാത്രയാവുന്നു.
                  വേടനെ കാണാൻ ഇവിടെ, തുറക്കുക.

Wednesday, July 28, 2010