Tuesday, July 23, 2013

കുറിക്കണ്ണൻ കാട്ടുപുള്ള്... White throated ground thrush

‘കുറിക്കണ്ണൻ കാട്ടുപുള്ള്’ രണ്ട് വർഷം മുൻപ് എടുത്ത ഫോട്ടോ
                ഏതാനും വർഷമായി തണുപ്പ്കാലത്തിന്റെ ആരംഭംകുറിച്ചുകൊണ്ട് വീട്ടുപറമ്പിൽ വന്നെത്താറുള്ള മണ്ണിന്റെയും കരിയിലകളുടെയും നിറങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട ഏകാകിയായ കൊച്ചുപക്ഷി കുറിക്കണ്ണൻ കാട്ടുപുള്ള്. അതായത് White throated ground thrush (Zoothera citrina cyanotus) എന്ന് അറിയപ്പെടുന്ന ഈ പക്ഷിയെ ആദ്യമായി കണ്ടപ്പോൾ ‘കാവി’ Indian Pitta ആണെന്ന് എനിക്കൊരു സംശയം. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ച് ശബ്ദം തിരിച്ചറിഞ്ഞപ്പോഴാണ് അത് കുറിക്കണ്ണൻ കാട്ടുപുള്ളാണെന്ന് ഉറപ്പിച്ചത്. 
               കരിയിലക്കിളിയെപോലെ മണ്ണിൽ ചാടിനടന്ന് അടുക്കള അവശിഷ്ടങ്ങളും മണ്ണിലെ പുഴുക്കളെയും ചെറു ഷട്പദങ്ങളെയും കൊത്തിത്തിന്നാറുള്ള പക്ഷി പലപ്പോഴും ഏകാകിയായിരുന്നു. എന്നാൽ രണ്ട് വർഷമായി മഴക്കാലം തുടങ്ങുമ്പോൾ ഇണയോടൊത്ത് നടക്കുന്നത് കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് കൂടൊരുക്കാൻ മണ്ണിലെ വേരുകൾ കൊക്കിലൊതുക്കി തേക് മരത്തിൽ കയറുന്നതും പിന്നീടൊരുനാൾ മുതിർന്ന രണ്ട് കുഞ്ഞുങ്ങളോടൊത്ത് വീട്ടുപറമ്പിൽ നടക്കുന്നതും കാണാൻ കഴിഞ്ഞു. എങ്കിലും കൂട് മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല; ഫോട്ടോ എടുക്കാനും കഴിഞ്ഞില്ല.

കുറിക്കണ്ണൻ കൂട്‌വെച്ച ക്രോട്ടൻ ചെടി
                  പതിവുപോലെ ഈ വർഷവും ശൈത്യകാലത്ത് അവൾ (അവനോ?) വന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ ജൂൺ മാസത്തിൽ തന്നെ മഴപെയ്തു, പിന്നീടത് പെരുമഴയായി. അപ്പോഴാണ് കുറിക്കണ്ണനെ കണ്ടത്, കൊക്കിൽ കരിയിലകളും ഉണങ്ങിയ വേരിൻ തുണ്ടുകളുമായി. വീടിന് തൊട്ടടുത്ത് ചെടികൾക്ക് ജലസേചനത്തിനും നടത്താനും കാല് കഴുകാനും‌വേണ്ടി നിർമ്മിച്ച പൈപ്പിനുസമീപം ഏതാണ്ട് രണ്ടരമീറ്റർ ഉയരമുള്ള ക്രോട്ടൺ –Codiaeum variegatum- ചെടിയുടെ കവരയിൽ കൂടൊരുക്കാനുള്ള തയ്യാറെടുപ്പാണ്.
                അകലെനിന്ന് മാത്രമാണ് പക്ഷിയെയും കൂട് നിർമ്മാണത്തെയും നിരീക്ഷിച്ചത്. കാരണം തൊട്ടടുത്ത പ്ലാവിനുമുകളിൽ ഒരുജോടി കാക്കകൾ കൂട് വെച്ചിട്ടുണ്ട്. ക്യാമറയുമായി വെളിയിലിറങ്ങുന്ന നിമിഷം നാട്ടിലുള്ള കാക്കകളെല്ലം എന്നെ നിരീക്ഷിക്കുക പതിവാണ്.                      പക്ഷിക്കൂടിന്റെ ഫോട്ടോ എടുത്ത് അത് എഡിറ്റ് ചെയ്യുന്നതിന് മുൻപ്‌തന്നെ എന്റെ പിന്നാലെ വരുന്ന കാക്കകൾ മുട്ടയും കുഞ്ഞിനെയും അകത്താകി കൂട് കാലിയാക്കുന്നത് പതിവായിരുന്നു. അതുകൊണ്ട് കൂടിന്റെ അടുത്ത് പോയി ഫോട്ടോ എടുത്തത് മൂന്നോ നാലോ തവണ മാത്രമാണ്. 
കൂടൊരുക്കാൻ നാരുകളുടെ കൂട്ടത്തിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും;
കൂടിനകത്ത് പന്നൽ‌ചെടിയുടെ ഇലകൾകൊണ്ട് അലങ്കരിച്ചത് കൂട് തിരിച്ചറിയാതിരിക്കാനാണ്. ജീർണ്ണിക്കുന്ന ഇലകളും മണ്ണ് പുരണ്ട പ്ലാസ്റ്റിക്ക് നാരുകളും തൂങ്ങിനിൽക്കുന്ന കൂട് വെളിയിൽ നിന്ന് നോക്കിയാൽ ഭംഗി കുറവാണ്.
ഒരുദിവസം കൂട്ടിലിരിക്കുന്ന പക്ഷിയുടെ ഫൊട്ടോ എടുക്കാനൊരു ശ്രമം നടത്തിയപ്പോൾ അത് പറന്നകന്നു
നോക്കിയപ്പോൾ ഒരു മുട്ടയുടെ ഫോട്ടോ
മര്യാദക്കൊന്ന് മുട്ടയിടാനും ഈ ടീച്ചർ സമ്മതിക്കില്ലല്ലൊ. ദേഷ്യപ്പെട്ട് അവളെന്നെ നോക്കി
പിന്നീടൊരു ദിവസം ക്യാമറയിൽ പതിഞ്ഞത് മൂന്ന് മുട്ടകളുടെ ചിത്രം 
മുട്ടകൾ വ്യക്തമായി കാണാം, വളരെ ചെറുതാണ്, ഏതാണ്ട് ഒരു സെന്റീമീറ്റർ നീളം
ദിവസങ്ങൾ കഴിഞ്ഞു, ദെ കുഞ്ഞ് പിറന്നു
മൂന്ന് കുഞ്ഞുങ്ങൾ
കുഞ്ഞുങ്ങൾ വലുതായി
കൂട്ടിൽ നിന്ന് ആദ്യമായി കുഞ്ഞ് വെളിയിലേക്കിറങ്ങി പറക്കാൻ തുടങ്ങുന്നത് അതിരാവിലെ ആയിരിക്കും. അങ്ങനെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുറ്റത്ത് വിറകുകൾക്കിടയിൽ കറുത്ത നിറത്തിൽ ഒരു കുഞ്ഞിനെമാത്രം കണ്ടത്. 
എന്നെക്കണ്ട് ഭയപ്പെട്ടിരിക്കയാണ്
പറന്നകലുന്നു
ഒളിച്ചിക്കാനൊരു ശ്രമം
ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം പേടിച്ചകുഞ്ഞ് പറന്ന് പറന്ന് തൊട്ടടുത്ത കുറ്റിച്ചെടികൾക്കിടയിൽ ഒളിച്ചു. അത് കണ്ട് പറന്നെത്തിയ അമ്മക്കിളിയും അച്ഛൻ‌കിളിയും ചേർന്ന് ഭക്ഷണം കൊടുത്തശേഷം അല്പം അകലെ പോയിരുന്ന് ശബ്ദം ഉണ്ടാക്കി
കിളിപോയ കൂട്
ക്രോട്ടൺ ചെടിയിൽ എന്നെക്കാളും ഉയരത്തിലുള്ള കവരയിൽ നിർമ്മിച്ച കൂട്ടിനകം എനിക്ക് നേരിട്ട് കാണാൻ ഒരിക്കൽ‌പോലും കഴിഞ്ഞിട്ടില്ല. ക്യാമറ മുകളിലേക്ക് ഉയർത്തിപിടിച്ച് മാത്രമാണ് കൂട്ടിനകം മുട്ട, കുഞ്ഞുങ്ങൾ എന്നിവയുടെ ഫോട്ടോകൾ എല്ലാം എടുത്തത്.
രണ്ട് മണിക്കൂറിന് ശേഷം മാതാപിതാക്കളോടൊപ്പം പക്ഷിക്കുഞ്ഞുങ്ങൾ എന്റെ വീട്ടുപരിസരത്തിൽനിന്നും അകലേക്ക് പോയെന്ന് അറിയാൻ കഴിഞ്ഞു