Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, July 3, 2020

ഓർമ്മകളിലെ തെറിവിളികൾ


     ടീവിയും മൊബൈലും മാത്രമല്ല, വൈദ്യുതിപോലും ഇല്ലാതിരുന്ന കാലത്ത് എന്റെ ഗ്രാമത്തിലുള്ളവരുടെ പ്രധാന വിനോദമാണ് വഴക്കുകൂടലും ചീത്തപറച്ചിൽ അഥവാ തെറിവിളിയും. ഈ വിനോദം പങ്കാളികൾ ആകുന്നവർക്ക് മാത്രമല്ല, കാണുന്നവർക്കും കേൾക്കുന്നവർക്കും കൂടി രസകരമാണ്. വഴക്കുകൂടൽ വീട്ടിലുള്ളവർ തമ്മിലും അയൽ‌ക്കാർ തമ്മിലും ബന്ധുക്കൾ തമ്മിലും ആവാം. ഒറ്റയായും ഗ്രൂപ്പായും വഴക്ക് കൂടുമ്പോൾ കാണികളായി ഒളിഞ്ഞും തെളിഞ്ഞും ധാരാളം മനുഷ്യർ ഒത്തുകൂടും. കാണികളുടെ എണ്ണം കൂടുന്തോറും വഴക്കാളികളുടെ ആവേശം കൂടിയിട്ട് തെറിവിളിയുടെ ഗ്രെയ്ഡ് വർദ്ധിക്കും.
      ചില കാലത്ത് തെറിവിളികൾക്ക് പ്രായ ലിംഗ ബന്ധ സ്ഥാന ജാതി മത രാക്ഷ്ട്രിയ വിദ്യാഭ്യാസ സാമ്പത്തികനില ഒന്നും പ്രശ്നമല്ല. അതൊരു ആഗോള പ്രതിഭാസമാണ്. അക്ഷരം അറിയുന്ന കുഞ്ഞു മുതൽ സെഞ്ച്വറി ആവാനിരിക്കുന്ന സീനിയർ സിറ്റിസൺസ് വരെ സാഹചര്യം വന്നാൽ തെറിവിളിക്കും. എല്ലാ ജാതിയിലും മതത്തിലും ജനിക്കുന്ന മിക്കവാറും സ്ത്രീകളും പുരുഷന്മാരും തെറിവിളിക്കാറുണ്ട്. ബന്ധങ്ങളുടെ അടുപ്പം പോലെതന്നെ അവർ തമ്മിലുള്ള തെറിവിളിയുടെ ആഴവും കൂടും. ഏത് വലിയ ഓഫീസറായാലും ആയിരങ്ങളെ നയിക്കുന്ന നേതാവാ‍യാലും വഴക്കുണ്ടാവുമ്പോൾ ആവശ്യം വന്നാൽ തെറിവിളിക്ക് ഒരു ക്ഷാമവും ഉണ്ടാവില്ല. അതുപോലെ തെരുവിൽ ജീവിക്കുന്നവരും കൊട്ടാരത്തിലെ മതിൽ‌ക്കെട്ടിനകത്ത് ജീവിക്കുന്നവരും തെറിവാക്കുകൾക്ക് ക്ഷാമം കാണിക്കാറില്ല. മദ്യലഹരിയിലെ തെറിവിളി ആണെങ്കിൽ കേട്ടുനിൽക്കുന്നവർ സ്ഥലം വിടും. പിന്നെ രാക്ഷ്ട്രിയത്തിലെ തെറിവിളി,, അത് എല്ലാ ദിവസവും നമ്മുടെ സ്വീക്കരണമുറിയിൽ ഇരുന്ന് കാണുന്നുണ്ടല്ലോ,,
     വഴക്കിന്റെ ആദ്യഘട്ടമാ‍യ തെറിവിളി നിർത്താതെ പോയി കൈയ്യേറ്റത്തിൽ എത്തുന്നതിനു മുൻപ് ശാരീരിക ഗോഷ്ടികൾ അരങ്ങേറും. ഈ ഗോഷ്ടികൾ മുഖം കൊണ്ടുള്ള നവരസങ്ങളോടൊപ്പം കൈയും ഉടലും ചേർത്ത കഥകളിമുദ്രകളായി രൂപാന്തരപ്പെടും. അടുത്ത ഘട്ടത്തിൽ സ്വന്തം ഉടുതുണിയിൽ പിടിക്കും. ഇക്കാര്യത്തിൽ ആണും പെണ്ണും വ്യത്യാസമില്ല. അവൻ തുണിപൊക്കി പിൻ‌വാതിൽ കാണിക്കുമ്പോൾ അവൾ ഉമ്മറം തുറന്നുകാട്ടും. ശേഷം തുണിയഴിച്ചാൽ കാണികളുടെ ഹർഷാരവങ്ങൾ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും.
       അടുത്ത ഘട്ടം കൈയ്യേറ്റമാണെങ്കിലും പണ്ടുകാലത്ത് പലപ്പോഴും അങ്ങനെയൊന്നും ഉണ്ടാവാറില്ല. അപ്പോഴേക്കും ഇരുവശവും തളർന്ന് ക്ഷീണിച്ചിരിക്കും. അല്ലെങ്കിൽ മൂന്നമതൊരു മുതിർന്ന ആൾ വന്ന് തർക്കം തീർത്ത് ഇരുവശത്തേയും അനുനയിപ്പിക്കും. മാന്യതയുടെ ഏറ്റക്കുറച്ചിൽ ഉള്ളപ്പോൾ നാണക്കേട് കൊണ്ട് ഒരുവശത്തുള്ള ആൾ സ്ഥലം വിട്ടെന്നുവരാം. പലരും അവസാനമായൊരു പച്ചത്തെറി പറഞ്ഞ് കൈകൊണ്ടും മുഖം തിരിച്ചും ഗോഷ്ഠി കാണിച്ചിട്ടായിരിക്കും സ്ഥലം കാലിയാക്കുന്നത്.
        ഇങ്ങനെയുള്ള അവസരങ്ങളിൽ പറയുന്ന തെറിവാക്കുകൾ ചേർത്ത് പ്രത്യേക ഡിക്ഷ്നറി തന്നെ നിർമ്മിക്കാം. ആന മുതൽ ഉറുമ്പ് വരെയുള്ള ജന്തുക്കളുടെ പേരുവെച്ച് ആദ്യം തുടങ്ങുന്നു. ബന്ധങ്ങളുടെയും ബന്ധുക്കളുടേയും പേരുകൾ അരങ്ങേറും. തലമുറകൾക്ക് മുന്നേ മരിച്ചു മണ്ണടിഞ്ഞ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ഓർമ്മ പുതുക്കൽ കൂടിയാണ് ഇത്തരം തെറിവിളികൾ. ഒടുവിൽ ലൈം‌ഗികതയുടെ അപാരമായ ലോകം തെറിവിളികൾക്കായി തുറക്കപ്പെടും. മലയാളത്തിലെ മാന്യമായ പദങ്ങളിൽ ചിലത് തെറിവിളിക്കാൻ മാത്രമായി സം‌വരണം ചെയ്യപ്പെട്ടതാണ്. അതിനാൽ ശരീരശാസ്ത്രം പഠിപ്പിക്കാൻ നേരത്ത് എന്നെപ്പോലുള്ളവർ ഇം‌ഗ്ലീഷിന്റെയും സം‌സ്കൃതത്തിന്റെയും സഹായം തേടാറുണ്ട്. എന്റെ തലമുറയിൽ ഉൾപ്പെട്ട മുതിർന്ന പൌരസമൂഹം എല്ലായിനം വഴക്കും തെറിവിളിയും കേട്ടും അറിഞ്ഞും വളർന്നവരാണ്. അതുകൊണ്ട് എനിക്ക് ലേശം ഉളുപ്പ് കുറവാണ്.
      വഴക്കിന്റെയും തെറിവിളിയുടെയും ചരിത്രവും മനഃശാസ്ത്രവും അന്വേഷിച്ച് നമ്മൾ വളരെദൂരം സഞ്ചരിക്കേണ്ടി വരും. പുരാതന മനുഷ്യൻ ആധുനിക മനുഷ്യനായി പരിണമിക്കുന്ന കാലത്ത് കൊന്നും കൊലവിളിച്ചും നടക്കുമ്പോൾ പിറവിയെടുത്ത വാക്കുകളോളം പഴക്കം തെറിവിളികൾക്ക് ഉണ്ടാവണം. അക്ഷരങ്ങളും വാക്കുകളും കൊണ്ട് ആശയവിനിമയം നടത്താൻ പഠിച്ച മനുഷ്യന്റെ അന്യോന്യ വഴക്കുകളിൽ കടന്നുവന്ന ഭാഷ മൂർച്ചയേറിയ ആയുധമായി രൂപാന്തരപ്പെട്ടു.
   ഇങ്ങനെ തെറിവിളിച്ചവർ തമ്മിൽ സ്നേഹബന്ധം ഉണ്ടാവുന്ന അതിമഹത്തായ കാഴ്ചകളും നമുക്ക് ചിലപ്പോൾ കാണാം. അത്തരം ബന്ധത്തിന് ആഴം കൂടും. ചിലനേരത്ത് വഴക്കാളികൾ തമ്മിൽ യോജിക്കുമ്പോൾ വഴക്ക് തീർക്കാൻ വന്നവനെ ആക്രമിക്കുന്നതും കാണാം. അന്യോന്യം പൊരുതുമ്പോൾ നമ്മളഞ്ചും അവർ നൂറും,, അന്യർ വന്ന് ആക്രമിക്കുമ്പോൾ നമ്മൾ നൂറ്റഞ്ച് പേരായി മാറുന്ന സംഭവവും വഴക്കുകളുടെ മഹത്തായ പരിണാമം ആണ്.
     തെറിവിളികളുടെ പിന്നിലെ മനഃശാസ്ത്രം അന്വേഷിച്ചാൽ ചെന്നെത്തുന്നത് അടിമ ഉടമ ബന്ധത്തിന്റെയും ആണത്വത്തിന്റെയും അവകാശം സ്ഥാപിക്കലും ആയിരിക്കും. ഉടമക്ക് അതായത് മേൽ‌തട്ടിലുള്ളവർക്ക് അവരുടെ സ്ഥാനം ഉറപ്പിക്കൽ കൂടിയാണ് ഈ തെറിവിളി. എങ്കിലും നാട്ടിൻ‌പുറത്ത് നടക്കുന്ന തെറിവിളികൾ മനസ്സിന്റെ ഉള്ളറകളിലുള്ള പിരിമുറുക്കത്തിന്റെ ബഹിർ‌ഗമനം ആയിട്ടാണ് എനിക്ക് തോന്നിയത്, വെറും ടെൻഷൻ റിലീസിംഗ്. പറയേണ്ടത് പറയേണ്ടതുപോലെ പറഞ്ഞപ്പോൾ ലഭിക്കുന്ന ആശ്വാസം, അത്രതന്നെ,,
അല്ലെങ്കിൽ ഞാനും ശൈലയും ചേർന്ന് അറബിക്കടലിനെ സാക്ഷിയാക്കി അന്യോന്യം തെറിവിളിക്കുമോ?
       കടപ്പുറത്തെ സ്വന്തം വരപ്പറമ്പിൽ തേങ്ങ പറിപ്പിക്കാൻ അമ്മാവനോടൊപ്പം ഞങ്ങളും പോയി. ഞങ്ങൾ എന്നുവെച്ചാൽ പത്ത് വയസ്സുകാരി ഞാൻ, ബന്ധുവും അയൽക്കാരിയും ആയ ഒൻപത് വയസ്സുകാരി ശൈല. രാവിലെമുതൽ രാമാട്ടനും കൊട്ടാട്ടനും തെങ്ങിന്മേൽ കയറി തേങ്ങ പറിക്കുമ്പോൾ നാല് പെണ്ണുങ്ങൾ വട്ടക്കൂട്ടയിൽ തേങ്ങ കൊണ്ടുപോകുന്നു. അവർക്കിടയിൽ ഓലപ്പീപ്പി ഉണ്ടാക്കിയും ഇളനീർ കൂടിച്ചും തേങ്ങ പൊറുക്കിക്കൂട്ടിയും ഞങ്ങൾ നടന്നു. ചെങ്കൽ പാറകൾക്കിടയിലുള്ള മണ്ണിൽ വളരുന്ന തെങ്ങുകളെല്ലാം നിറയെ തേങ്ങയുമായി കടൽക്കാറ്റിൽ ഇളകിയാടുകയാണ്. ഉച്ചയാവാറായപ്പോഴാണ് വലിയമ്മാവൻ കല്പിച്ചത്, കുന്നിനു താഴെ ഇറങ്ങിയിട്ട് കടപ്പുറത്ത് വീണുകിടക്കുന്ന തേങ്ങകൾ പെറുക്കാൻ,, ഞങ്ങൾ ഇറങ്ങിനടന്നു.
   വെളുത്ത പൂഴിമണലിൽ വീണുകിടക്കുന്ന പച്ചതേങ്ങകൾ ഒന്നും രണ്ടുമായി എടുത്ത് മുകളിലേക്ക് നടന്ന് ഒരുമിച്ച് കൂട്ടിയിടുന്ന കഠിനപ്രയത്നം തുടങ്ങി. അങ്ങിനെ വെളുത്ത പൂഴി കാലുകൊണ്ട് തെറിപ്പിച്ച് നടക്കുന്നതിനിടയിൽ അവൾ ശൈല,
“എണെ നിനക്ക് ചീത്തപറയാൻ അറിയോ?”
“ചീത്ത പറയാനോ? കേട്ടിട്ടുണ്ടെങ്കിലും പറഞ്ഞിട്ടില്ല”
“എന്നാൽ നമ്മൾക്ക് തുടങ്ങാം ഈടയാവുമ്പോൾ ആരും കേൾക്കില്ല”
“നീ തുടങ്ങ്”
“തുടക്കം ഞാൻ തന്നെ,, നായീന്റെ മോനേ”
“നായീന്റെ മോളേ”
ഞാനും വിട്ടുകൊടുത്തില്ല,,
  അറബിക്കടലിനെ സാക്ഷിയാക്കി ഞങ്ങൾ രണ്ടുപേരും അന്യോന്യം തെറിവാക്കുകൾ പറയാൻ തുടങ്ങി. ആദ്യമൊക്കെ ചെറുതാനെങ്കിലും പിന്നീട് ഡോസ് കൂട്ടിക്കൂട്ടി നമ്മൾ രണ്ടുപേർക്കും അറിയാവുന്നതൊക്കെ വിളിച്ചുപറഞ്ഞു. വളരെ ഉച്ചത്തിൽ പറഞ്ഞെങ്കിലും അതെല്ലാം അറബിക്കടലിന്റെ അലർച്ചയിൽ മുങ്ങിത്താണു. ഒടുവിൽ ശൈല പറഞ്ഞു,
“മതിയെണേ നിർത്താം”
“അനക്കും മതിയായി”
“ഇങ്ങനെ ചീത്ത പറയുമ്പോൾ എന്തൊരു രസമാണ്”
“ആകെയൊരു സന്തോഷം തോന്നുന്നു.  എന്തൊരു ആശ്വാസം, ഇനി നമ്മക്ക് പോകാം”
പൂഴി ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് രണ്ടുപേരും കുന്നിന്റെ മുകളിൽ കയറാൻ തുടങ്ങി.

*******           

Tuesday, September 29, 2015

ഉടുമ്പിന്റെ വഴികൾ


‘തേങ്ങ പറിക്കാൻ ആളെകിട്ടാനില്ല’ എന്ന്, പറയുന്നതു കേട്ടു; ഒന്ന് കയറിനോക്കിയാലോ?
ഈ തെങ്ങിന് ഇത്രേം ഉയരമുണ്ടെന്ന് വിചാരിച്ചിരുന്നില്ല
ഏതായാലും കയറാൻ തുടങ്ങി; ഇനി മേലോട്ട് തന്നെ,,,
മേലോട്ട് നോക്കാൻ വയ്യ; നട്ടുച്ച നേരമാണ്,
മുറുകെ പിടിക്കാം, ഇതാ ഈ വിരലുകൾ കണ്ടോ,, ഇതുകൊണ്ടാണ് ഉടുമ്പിന്റെ പിടുത്തം
അയ്യോ,, താഴോട്ട് നോക്കുമ്പോൾ പേടിയാവുന്നു, എത്ര ഉയരത്തിലാണ് എത്തിയത്!
ഇനി ഞാനിറങ്ങട്ടെ,, എനിക്കെന്റെ മണ്ണ് മതി
ഇറങ്ങാൻ എന്തെളുപ്പം,, ഹാ, ഹാ,, അങ്ങനെ,
അല്ല, ഇതാരാ,, ക്യാമറയും പിടിച്ച്,, ആരോട് ചോദിച്ചിട്ടാ എന്റെ ഫോട്ടോ എടുത്തത്?

Friday, February 20, 2015

‘അനിയൻബാബു ചേട്ടൻബാബു’ പുസ്തകപ്രകാശനം,,, ചിത്രങ്ങളിലൂടെ


എന്റെ രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം അച്ചടിച്ച് പ്രകാശനം ചെയ്യപ്പെട്ടു. കണ്ണൂരിലെ പായൽ ബുക്സ് ആണ് പ്രസാധകർ. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന... ഹാസ്യകൂട്ടായ്മ ആയ നർമവേദിയിൽ വെച്ചാണ് നർമപുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
പുസ്തകപ്രകാശനം നടന്നത്... 15.2.2015 ഞായർ വൈകുന്നേരം 3.30ന്. 
ഇനി ചിത്രങ്ങളിലൂടെ കാണാം.
“ഇനിയും തുടങ്ങാറായില്ലെ?” ശാന്ത കാവുമ്പായിയും കുമാരനും
നമ്മുടെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ: കെ.എ സരള ടീച്ചർ ചിരിച്ചുകൊണ്ട് വേദിയിൽ പ്രവേശിക്കുന്നു.
 സ്വാഗതം : അഡ്വ: പി.പി ജയരാജൻ (നർമവേദി)
 അദ്ധ്യക്ഷത : ഫാ: ദേവസ്സി ഈരത്തറ (രക്ഷാധികാരി,, നർമവേദി)
‘എന്നാൽ നമുക്കങ്ങട്ട് തുടങ്ങാമല്ലൊ,,,’
 ‘ഇതെന്തയിങ്ങനെ കറുത്ത പൊതി,, തുറന്നുനോക്കട്ടെ,,,’
അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം ഫാദർ ദേവസ്യ ഈരത്തറയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ‘പ്രൊഫസർ കെ.എ സരള’ കവിയും അദ്ധ്യാപകനുമായ ‘മാധവൻ പുറച്ചേരിക്ക്’ നൽകി പ്രകാശനകർമ്മം നിർവഹിക്കുന്നു.
 ആശംസ: പ്രൊഫ: കെ.എ സരള (പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് കണ്ണൂർ)
 
“ഞാനും ടീച്ചറും ഒരേ സ്ക്കൂളിൽ ആയപ്പോൾ ഒരിക്കൽ,,,” പുസ്തകം ഏറ്റുവാങ്ങിയ മാധവൻ പുറച്ചേരിയുടെ ആശംസ  (അറിയപ്പെടുന്ന കവിയും അദ്ധ്യാപകനുമായ അദ്ദേഹം എന്റെ സഹപ്രവർത്തകൻ ആയിരുന്നു. ‘സൈക്കിൾ യാത്രയിൽ നാം, പ്രവാസിയുടെ മൊഴികൾ, പെയിൻ കില്ലർ, പൊന്നേ പൊന്നേ,, തുടങ്ങിയ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതു കൂടാതെ ഏതാനും പുസ്തകങ്ങൾ അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി പുരസ്കാരങ്ങളും അവാർഡുകളും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ മലയാളം അധ്യാപകനാണ്) 
പുസ്തകപരിചയം : ആർ പ്രഭാകരൻ (പ്രസിഡണ്ട്, നർമവേദി കണ്ണൂർ)

അനിയൻബാബുവും ചെട്ടൻബാബുവും ഇറങ്ങി,,
അനിയൻബാബുവിനെ സ്വീകരിക്കാൻ,,,

 ആശംസ: സി അനിൽകുമാർ (ചെയർമാൻ, കോളേജ് ഓഫ് കോമേഴ്സ്)
ആശംസ: പി.പി ഗോവിന്ദൻ മാസ്റ്റർ (സാംസ്കാരികവേദി കൺ‌വീനർ, സെക്രട്ടറി കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി, )

ആശംസ: പി.വി. മധുസൂദനൻ (അസോ:എഡിറ്റർ, വയോജനശബ്ദം മാസിക)


ആശംസ: ശാന്താ കാവുമ്പായി (റിട്ടയേർഡ് അദ്ധ്യാപിക,, എഴുത്തുകാരി,,, മോഹപക്ഷി, കാവുമ്പായിലെ അങ്ങേമ, ഡിസംബർ 30, എന്റെ കുഞ്ഞിരാമേട്ടൻ നിങ്ങളുടേതും എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്)
 ആശംസ: ശ്രീധരൻ കീഴറ  (ഓഥേർസ് ഫോറം ജനറൽ സെക്രട്ടറി, മുത്തുമണികൾ, മാതൃസ്നേഹം തുടങ്ങിയ കവിതാസമാഹാരങ്ങളും ആത്മനൊമ്പരം, അടിയൊഴുക്കുകൾ, മഴമേഘങ്ങൾ തുടങ്ങിയ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് )

ആശംസ: സി ചന്ദ്രൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
ആശംസ: കെ പത്മനാഭൻ മാസ്റ്റർ (കെ.എസ്.എസ്.പി.യു നേതാവ്)
 ആശംസ: എം.കെ അങ്കുരാജൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
എന്നെ വിളിക്കുന്നുണ്ട്; ഞാൻ പോവണോ?
 എനിക്കെന്ത് പറയാൻ!!!! എന്നാലും പറയട്ടെ,,,
നന്ദി : കെ ശശിധരൻ (സെക്രട്ടറി, നർമവേദി)
 *******