പാഠം1: മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
പാഠം 2. സ്ക്കൂൾ അഡ്മിഷൻ
പാഠം 3 : മിസ്സിസ്സ് രാജീ രാജ്
പാഠം. 4. ശാസ്ത്രപുരോഗതി
ഇനി പുതിയ പാഠം തുടങ്ങാം
പാഠം 5 സ്വർണ്ണമാലയുമായി ക്ലാസ്സിൽ“അയ്യോ, എന്റെ മാല,,,”
റിനു മുയൽ കരഞ്ഞുകൊണ്ട് ഓരോ സഹപാഠികളെയും നോക്കി; ഒടുവിൽ മേലോട്ട്‌ചൂണ്ടി വില്ലൻകോഴിയോട് അപേക്ഷിച്ചു,
“വില്ലൻചേട്ടാ ആ മരത്തിനിടയിൽനിന്ന് എന്റെമാല ഒന്നെടുത്തുതാ,,”
“പോടാ, നിന്റെയൊരു മാല,,,വേണമെങ്കിൽ കയറിയെടുക്ക്; ഇഷ്ടംപോലെ ഫോറിൻസ്വർണ്ണം വീട്ടിലുണ്ടെന്ന്‌വെച്ച് ആണായ നീ പെണ്ണിനെപ്പോലെ മാലയിട്ട് വരണോ,, കൊക്കരേ കൂ,,,”
വില്ലൻകോഴി അവനെ കളിയാക്കി കൂവാൻ തുടങ്ങി.
റിനുവിന്റെ കരച്ചിലിന്റെ ശബ്ദം വർദ്ധിച്ചു; അങ്ങനെ കരഞ്ഞുകൊണ്ട് ഓരോ പക്ഷികളെയും അവൻ നോക്കിയെങ്കിലും അവരാരുംതന്നെ അവനെ സഹായിക്കാൻ തയ്യാറായില്ല. എന്നും ഫോറിൻ ഡ്രസ്സ് അണിഞ്ഞ് സുഗന്ധംപൂശി വരുന്ന റിനുവിനോട് എല്ലാവർക്കും അസൂയയാണ്.
വീട്ടിൽ ഒരു കൊച്ചുവിപ്ലവം നടത്തിയിട്ടാണ് റിനുമുയൽ സ്വർണ്ണമാലയിട്ട് ക്ലാസ്സിൽ വന്നത്. തലേദിവസം രാത്രി ഉറങ്ങാൻനേരത്ത് റിനു പാല് കുടിച്ചില്ല. അമ്മ നിർബന്ധിച്ചപ്പോൾ അവൻ ആവശ്യം പറഞ്ഞു, ‘ഇനിയുള്ള എല്ലാദിവസവും സ്വർണ്ണമാലയിട്ട് സ്ക്കൂളിൽ പോകാൻ അനുവദിക്കണം’.
ഒടുവിൽ ‘എന്റെ മോൻ സ്വർണ്ണമാലയിട്ട് സ്ക്കൂളിൽ പോയ്‌ക്കോ; വഴിയിലുള്ള കള്ളന്മാരെ ശ്രദ്ധിച്ചാൽ മതി’ എന്ന് അമ്മ ഉറപ്പുനൽകിയപ്പോൾ അവൻ പാല് കുടിച്ച് ഉറങ്ങാൻ കിടന്നു. അങ്ങനെ പിറ്റേന്ന് വട്ടക്കഴുത്തിൽ വീതികൂടിയ സ്വർണ്ണനെക്ൿലേസും അണിഞ്ഞാണ് അവൻ ക്ലാസ്സിൽ വന്നത്. മറ്റുള്ളവർ മാല ശ്രദ്ധിക്കാനായി ഷെർട്ടിന്റെ മുകളിലുള്ള രണ്ട് ബട്ടനുകൾ ഇളക്കിമാറ്റിയിരുന്നു.
റിനുമുയൽ സ്വർണ്ണത്തിളക്കവുമായി ക്ലാസ്സിൽ കാലെടുത്തു കുത്തിയ നിമിഷംതന്നെ ലാലുക്കുറുക്കൻ പരിഹസിച്ചു, “ഡ്യൂപ്ലിക്കേറ്റ് സ്വർണ്ണമാലയുമായി ഒരു മുയല് വന്നിട്ടുണ്ടേ,,,,, കൂ,,യി”
“ങെ,, ഇത് ഡ്യൂപ്ലിക്കേറ്റല്ല,, അസ്സൽ സ്വർണ്ണമാ,,, 24 ക്യാരറ്റ്,,, 916 പരിശുദ്ധി”
“പോടാ കാരറ്റ്‌തീനീ, ഇമിറ്റേഷൻ മാലാ,,, കൂ,,,,,യി”
“ഒന്ന് പരിശോധിച്ച് നോക്കിയിട്ട് പറയണം, അതിന് ഇതുവരെ സ്വർണ്ണം കാണാത്ത തനിക്കെങ്ങനെയാ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയുന്നത്?”
“എന്നാൽ അതൊന്ന് നോക്കട്ടെ?”
അപ്പോഴെത്തെ വാശിക്ക് റിനു സ്വന്തം മാല അഴിച്ച് കുറുക്കന് നൽകി. മാല കിട്ടേണ്ടതാമസം അവനത് മേലോട്ടെറിഞ്ഞ് കളിക്കാൻ തുടങ്ങിയപ്പോൾ മോന്തായത്തിലെ ഓലകൾക്കിടയിൽ കുടുങ്ങി. അതിനുശേഷം ഒന്നും സംഭവിക്കാത്തമട്ടിൽ സ്വന്തം സ്ഥാനത്ത് പോയിരുന്നു.
“ഇതെന്താ ഇനിയും ബെല്ലടിച്ചില്ലെ?”
അല്പം ലെയിറ്റ് ആയതിനാൽ ക്ലാസ്സിലേക്ക് ഓടിവന്ന സീരൻ കുരങ്ങൻ എല്ലാവരോടുമായി ചോദിച്ചു.
“ഇന്നിപ്പഴൊന്നും മണിയടിച്ച് പാഠം തുടങ്ങില്ല, മാഷ്‌മ്മാരെല്ലാം ഒന്നിച്ചിരുന്ന് വർത്തമാനം പറയുകയാ,, മീറ്റിംഗ്”
കോലൻ കൊക്ക് പറഞ്ഞത് കേട്ടപ്പോൾ സീരൻ ആശ്വാസത്തോടെ സ്വന്തം സ്ഥലത്തിരുന്നു; ബെല്ലടിക്കുമല്ലോയെന്ന് പേടിച്ച് ഓടിയത് വെറുതെയായി.
“സീരൻ ചേട്ടാ ഒന്നാ മാലയെടുത്ത് താ”
റിനു മുയൽ മേലോട്ട് ചൂണ്ടിക്കൊണ്ട് സീരനോട് പറഞ്ഞു.
“മാലയോ? എവിടെ?”
“അതാ അവിടെ ഓലകൾക്കിടയിൽ കുടുങ്ങിയതാണ്, ആ ലാലു എറിഞ്ഞതാ,,”
“ഞാനെടുത്തുതരാം”
സീരൻ എഴുന്നേറ്റ് രണ്ട് കാലിൽ നിവർന്ന്നിന്ന് മേലോട്ട് നോക്കി; ക്ലാസ്സിലുള്ളവരിൽ ഏറ്റവും പ്രായംകുറഞ്ഞ റിനുവിനെ സീരന് വളരെ ഇഷ്ടമാണ്.
“ടോ,, സീരാ,,, അടങ്ങിയിരുന്നോളണം, നീയെങ്ങാനും അവനെ സഹായിച്ചാലുണ്ടല്ലൊ,,”
ലാലു ഭീഷണിപ്പെടുത്തി.
അപ്പോഴേക്കും സീരൻ ക്ലാസ്സിലെ ജനൽക്കമ്പി പിടിച്ച് മേലോട്ട് ചാടി മോന്തായത്തിലെ കഴുക്കോലിൽ പിടിച്ചു. ഓലകൾക്കിടയിൽനിന്ന് മാലയെടുത്ത് റിനു മുയലിന്റെ കൈകളിൽ ഇട്ടു.
“നീയിങ്ങ് താഴെവാ, നിന്റെ എല്ല് സൂപ്പാക്കും ഞാൻ”
ലാലുവിന് ദേഷ്യം വന്ന് കണ്ണ് കാണാതായി. സീരനാണെങ്കിൽ അവിടെനിന്നും വാലിൽതൂങ്ങിക്കൊണ്ട് ലാലുവിനെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട് പറഞ്ഞു,
“എടോ ലാലുവെ, നിന്റെ അപ്പൂപ്പൻ പണ്ടൊരുകാലത്ത് മുന്തിരി തിന്നാൻ കൊതിയായപ്പോൾ ചാടിയതല്ലെ, അപ്പോഴല്ലെ മൂപ്പർക്ക് മുന്തിരിങ്ങ കയ്ച്ചത്,,, അത്‌പോലെ നിനക്കും ചാടാമോ?”
കുരങ്ങന്റെ പരിഹാസം കേട്ടപ്പോൾ ലാലു മേലോട്ട് ചാടിയെങ്കിലും താഴേ മൂക്കുംകുത്തി വീണു. അത് കണ്ട് എല്ലാവരും ചിരിക്കാനും കൂവാനും തുടങ്ങി.
കൂട്ടുകാരുടെ ചിരി മുഴുവൻ കേൾക്കുംമുൻപെ സീരൻ പത്താം തരത്തിലെ മോന്തായത്തിൽ നിന്നും കഴുക്കോൽ പിടിച്ച് ഒൻപതാം ക്ലാസ്സിലേക്ക് കടന്നു; പിന്നെ അതിനടുത്ത എട്ടാം ക്ലാസ്സിൽ. അങ്ങനെ സ്ക്കൂൾ കെട്ടിടത്തിന്റെ ഓലമേഞ്ഞ മേൽക്കൂരയിലെ കഴുക്കോൽ വാലുകൊണ്ടും കാലുകൊണ്ടും പിടിച്ച് സീരൻ ഓരോ ക്ലാസ്സുകളും പിന്നിട്ടു. അങ്ങനെയൊരു കുരങ്ങൻ അവരുടെ തലക്കുമുകളിലൂടെ സഞ്ചരിക്കുന്നത് താഴെയിരിക്കുന്ന വിദ്യാർത്ഥികളാരും അറിഞ്ഞതേയില്ല. അദ്ധ്യാപകരില്ലാത്ത നേരത്ത് എല്ലാ വിദ്യാർത്ഥികളുടെയും സ്വഭാവം ഒരുപോലെ തന്നെ; ആരും പഠിക്കുന്നില്ല, പുസ്തകം തൊടുന്നതേയില്ല. അടിപിടിയും ചിരിയും കരച്ചിലും ഓട്ടവും ചാട്ടവും, സർവ്വത്ര ബഹളമയം. അതിനിടയിൽ അവരാരും അറിയാതെ സീരൻ കുരങ്ങൻ പത്താം തരത്തിൽ നിന്ന് പതുക്കെ സഞ്ചരിച്ച്, ഒന്നാതരത്തിന് മുകളിലെത്തി.
പിന്നീട് സീരൻ ഒന്നാം തരത്തിനപ്പുറം കടന്നു; അവിടം ഓലയും മുളയും ചൂരലും ചേർത്ത് ഉറപ്പുള്ള മേൽക്കൂരയാണ്. സീരൻ ആശ്ചര്യപ്പെട്ടു; അവിടം നിശബ്ദമാണ്, സൂചി വീണാൽപോലും കേൾക്കാം. ആ മുറിയിൽ കടന്ന് താഴോട്ട് നോക്കിയ സീരന്റെ ശരീരം മുഴുവൻ വിറച്ചു. സ്ക്കൂളിലെ എല്ലാ അദ്ധ്യാപകരും ഒന്നിച്ചിരിക്കുന്ന ഭീകര രംഗമാണ് അവിടെ അവൻ ദർശിച്ചത്; അപ്പോൾ ഒടുവിൽ താൻ എത്തിച്ചേർന്നത് അദ്ധ്യാപകരുടേതായ മുറിയിലാണ്. ഒരുനിമിഷം പിടിവിട്ട് താഴെവീഴുമോ എന്നവൻ ഭയപ്പെട്ടു; അങ്ങനെ വീഴുകയാണെങ്കിൽ നേരെ താഴെയിരിക്കുന്ന കഴുകൻസാറിന്റെ തലയിലായിരിക്കും. പിന്നത്തെ കഥ പറയാനുണ്ടോ? അവൻ വാലുകൊണ്ട് കഴുക്കോൽ ഒന്നുകൂടി മുറുകെ ചുറ്റിപ്പിടിച്ചു.
താഴെ വീണില്ലെങ്കിലും അവിടെ അങ്ങനെയിരിക്കുന്നത് അപകടമാണെന്ന് സീരന് തോന്നി. എന്തെങ്കിലും ശബ്ദമുണ്ടായാലോ? മറ്റുള്ളവരിൽനിന്ന് രക്ഷപ്പെടാൻ മരംകയറിയും മതിലുകയറിയും ഓടാം. അതുപോലെയാണോ കഴുകൻസാർ? എവിടെ ഓടിയാലും പറന്ന്‌വന്ന് ശരിപ്പെടുത്തും.
എല്ലാ അദ്ധ്യാപകരെയും ഒന്നിച്ച് കാണാൻ കഴിയുന്ന സുരക്ഷിതമായ സ്ഥാനത്ത് ഉറപ്പിച്ചിരുന്നപ്പോൾ സീരൻകുരങ്ങൻ ഓർത്തു; താൻ കഴുകൻസാറിന്റെ പുറത്തുവീണാൽ,,, പിന്നെ എന്തെല്ലാം സംഭവിക്കാം???
‘അപ്പോഴെത്തെ അവിചാരിതമായ കോലാഹലത്തിൽ അദ്ധ്യാപകരെല്ലാം പേടിച്ച് ഓടും. പിന്നെ പുറംവേദന മാറാൻ കഴുകൻസാർ ലീവെടുത്ത് വീട്ടിലിരുന്ന് കുരങ്ങ്‌രസായനം കഴിക്കും’.
(തുടരും)


