കൂട്ടുകുടുംബത്തിന്റെ കാണാക്കയങ്ങൾ
അന്നുരാത്രി കമ്പ്യൂട്ടർ തുറന്ന്
നെറ്റിലേക്ക് പ്രവേശിച്ചത് പതിവിലും നേരത്തെയാണ്. രജനിയുടെ അതീതീവ്രമായ എഴുത്തിന്
നല്ലൊരു മറുപടി രാവിലെതന്നെ കൊടുത്തതാണ്; അവളൊരു അസാധാരണമായ ജന്മം തന്നെ. ഞാൻ
കൊടുത്ത മറുപടി വായിച്ച് കാര്യം മനസ്സിലാക്കിയെങ്കിൽ അതേപോലെ വീണ്ടും എഴുതുകയില്ല.
ഒരുപക്ഷെ അവളെന്നെ അൺഫ്രന്റ് ചെയ്ത് പോകാനും ഇടയുണ്ട്. പോകുന്നുണ്ടെങ്കിൽ
പോകട്ടെ, ആശ്വാസം.
വീട്ടമ്മയായ ഒരു സ്ത്രീക്ക് എന്തെല്ലാം ജോലികൾ
ചെയ്യാനുണ്ട്,, ഒപ്പമൊരു കുട്ടി ഉള്ളപ്പോൾ വീട്ടുജോലി ഇരട്ടിച്ച് വിശ്രമിക്കാൻ
പോലും സമയം ലഭിക്കാത്ത അവസ്ഥയിൽ ആവും. നിന്നുതിരിയാൻ നേരമില്ലാതെ എല്ലാ
പെണ്ണുങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഒരുത്തി സമയം കൊല്ലുന്നതും വേണ്ടാത്ത കാര്യങ്ങൾ
ചിന്തിക്കുന്നതും. ഈവിൾ മൈന്റ് ഈസ് ദി ഡവിൾസ് വർക്ക്ഷോപ്പ്,,
പണിയില്ലാത്തതുകൊണ്ട് അവളുടെ തലയിൽ ചെകുത്താൻ കയറിയിരിക്കുന്നു.
ഫെയ്സ്ബുക്ക്
തുറന്നപ്പോൾ കക്ഷി എത്തിയിട്ടില്ല.
നേരത്തെ
ഞാനെഴുതിയ മറുപടി ഒന്നുകൂടി വായിച്ചു,
“നമ്മൾ
സ്ത്രീകളാണെങ്കിലും പുരുഷന്മാരുടെ അടിമ ആവരുത്. പുരുഷന്റെ ചൂട് കിട്ടിയില്ലെങ്കിൽ
ജീവിക്കാനാവില്ലെന്ന് ചിന്തിക്കുന്ന പെണ്ണിന്റെ ജീവിതം അപകടത്തിലാവും.
ഗർഭധാരണത്തിനു പോലും ആണിന്റെ ആവശ്യം ഇല്ലാതാകുന്ന ലോകത്തെ കുറിച്ചാണ് സ്ത്രീകൾ
ചിന്തിക്കേണ്ടത്. മറ്റുള്ളവരെ കാണുമ്പോൾ ആണോ പെണ്ണോ എന്നു ചിന്തിക്കാതെ ഒരു
മനുഷ്യനായി കാണുക. ഓരോ ആണിനെ കാണുമ്പോഴും വികാരം ഉണരാൻ തുടങ്ങിയാൽ അതൊക്കെ എത്രകാലം
മുന്നോട്ടുപോകും? ഭർത്താവ് വിദേശത്ത് താമസിച്ച് രജനിക്കും വീട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുന്നത്
ഓർക്കണം. ലൈംഗികത തെറ്റും പാപവും അല്ലെങ്കിലും അസ്ഥാനത്ത് അപകടമായി ഭവിക്കും.
അതിനെക്കുറിച്ച് ഓർക്കാതെ വേറെ ധാരാളം കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകുമല്ലോ”
വായിച്ചുകൊണ്ടിരിക്കെ
പച്ചലൈറ്റ് കത്തി; രജനി വിനീത് ഓൺലൈനിൽ,
“ചേച്ചി
നേരത്തെ എത്തിയോ? നമസ്ക്കാരം”
“നമസ്ക്കാരം,
ഞാൻ വന്നതേയുള്ളൂ; എഴുതിയത് വായിച്ചോ?”
“വായിച്ചു
ചേച്ചി, എനിക്കിവിടെ വീട്ടുജോലിയൊക്കെ കുറവാണ്. അതെല്ലാം ഞാനും അമ്മയും ചേർന്ന്
പെട്ടെന്നുതന്നെ ചെയ്തുതീർക്കും. പാചക പരീക്ഷണങ്ങളൊന്നും അമ്മക്ക് ഇഷ്ടമല്ല”
“നല്ല
അമ്മായിഅമ്മ”
“ഞാനങ്ങിനെ
പറയില്ല. മകൻ കീ കൊടുത്തുവിട്ടാൽ അതുപോലെ ചെയ്യും”
“അതൊക്കെ
നല്ലതല്ലേ? കൂടെയൊരാൾ ഉണ്ടാവുന്നത് ആശ്വാസമാണ്. രജനിക്ക് പുസ്തകങ്ങൾ
വായിക്കാമല്ലോ, പാട്ടു പാടാമല്ലോ, കവിതകൾ എഴുതാമല്ലോ,,,”
“വായിക്കുന്നതൊക്കെ
എനിക്ക് ഇഷ്ടമാണ്, വിവാഹത്തിനു മുൻപ് ധാരാളം കഥാപുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.
ഇവിടെ വന്നതുമുതൽ വായന കുറവാണ്. മകന്റെ പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും ഈ വീട്ടിലില്ല.
ആകെയൊരു ആശ്വാസം ചിലനേരത്ത് കിട്ടുന്ന വാരികകളാണ്”
“അതെങ്കിലും
ഉള്ളത് നന്നായി, അതുകൊണ്ടല്ലേ രജനി എന്നോട് മിണ്ടാൻ വന്നത്”
“ശരിയാണ്,
ചേച്ചിയോട് പറയുമ്പോൾ വല്ലാത്തൊരു ഫീലിംഗ്”
അവളുടെ ഫീലിംഗ് എന്നെയാകെ ഭയപ്പെടുത്തി, വല്ലാത്തൊരു
ഫീലിംഗ് തന്നെ. ചിന്തിക്കാനോ പ്രവർത്തിക്കാനോ കാര്യമായി ഒന്നും ഇല്ലാത്തതിനാൽ ഒരു
ജോലിയും ചെയ്യാതെ വെറുതെയിരിക്കുന്ന നേരത്ത് സ്വന്തം ദേഹത്തെ കുറിച്ചുള്ള ചിന്തയിൽ
മുഴുകുമ്പോൾ അരുതാത്തത് പലതും കടന്നുവരുന്നു. സെക്സ് രൂപത്തിൽ ചെകുത്താൻ വന്ന്
അവളുടെ തലയിൽ കുടിയേറിയിരിക്കയാണ്. പെട്ടെന്ന് ഒരു കാര്യം എനിക്ക് ഓർമ്മവന്നു, ഞാൻ
എഴുതി,
“രജനിക്ക്
ഒരു മകനല്ലെ,, അവന്റെ കളികളൊക്കെ കാണുമ്പോൾ മറ്റു കാര്യങ്ങളൊക്കെ മറക്കാലോ; കുട്ടിയെ
നോക്കുമ്പോൾ സമയം പോകുന്നത് അറിയില്ലല്ലോ”
“എന്റെ
മോനോ? അവന് അച്ഛമ്മയേ വേണ്ടൂ; അച്ഛമ്മ ചോറ് വാരിക്കൊടുക്കണം. അച്ഛമ്മയുടെ ഒപ്പമേ
അവൻ ഉറങ്ങുകയുള്ളൂ. അവനെ ഞാൻ പ്രസവിച്ചെന്നേയുള്ളൂ”
“നല്ല
അച്ഛമ്മ, നല്ല കൊച്ചുമകൻ”
ഞാൻ
തോറ്റു; എന്ത് പണിയാണ് ഞാനിവൾക്ക് കൊടുക്കേണ്ടത്,
“രജനിക്ക്
വീട്ടുപറമ്പിൽ കൃഷി ചെയ്തുകൂടെ?”
“കൃഷിയോ!
അതിനിവിടെ ആകെ വീടും മുറ്റവും ചേർന്ന് ചെറിയ സ്ഥലം മാത്രമാണ്. മുറ്റത്ത് ഏതാനും
ചെടിച്ചട്ടികളിൽ പൂച്ചെടികൾ ഉണ്ട്. പിന്നെ വടക്കെപ്പുറത്ത് പച്ചമുളകും കറിവേപ്പും
പപ്പായയും വേലിയരികിൽ വെള്ള മന്ദാരവും ചെമ്പകവും ചെമ്പരത്തികളും ഉണ്ട്. എല്ലാം
നട്ടുവളർത്തിയതും പരിചരിക്കുന്നതും അമ്മയാണ്. എനിക്കങ്ങോട്ട് പ്രവേശനമില്ല ചേച്ചീ”
“പ്രവേശനമില്ലെന്നോ?
എന്തുപറ്റി?”
“മുറ്റത്ത്
ഞാനിറങ്ങുന്ന നിമിഷം വിളിവരും”
“ആര്?
എവിടെന്ന്?”
“ആരാണെന്നോ,,
എന്റെ വിനിയേട്ടൻ തന്നെ, സൌദിയിൽ ഇരുന്ന് ജോലി ചെയ്യുന്ന നേരത്ത് മൊബൈൽ തുറന്ന്
വീടിനെ നിരീക്ഷിക്കുന്നുണ്ടാവും”
“നല്ല
ഭർത്താവ്,, എന്താണ് ജോലി?”
“ജോലി
എന്താണെന്ന് പറഞ്ഞിട്ടില്ല,, ഗൾഫാണെന്ന് പറഞ്ഞിട്ടാ കല്യാണം കഴിച്ചത്. ഇവിടെ
വന്നപ്പോഴാണ് സൌദി അറേബ്യയിൽ ആണെന്ന് അറിഞ്ഞത്”
“സൌദിയും
ഗൾഫ് തന്നെയല്ലേ?”
“അതെ
ചേച്ചി”
എനിക്കാകെ
സംശയമായി,, ഇവൾ എഴുതുന്നതെല്ലാം വ്യാജമാണോ? മുന്നിലുള്ളത് പഠിച്ച കള്ളിയോ കള്ളനോ?
എത്രത്തോളം പോകുമെന്ന് നോക്കാം. അടുത്തതായി ഞാനൊരു സംശയം ചോദിച്ചു,
“വിവാഹത്തിനു
മുൻപ് രജനിക്ക് ഈവക വികാരങ്ങളൊന്നും ഉണ്ടായില്ലേ?”
“പിന്നെ,,
ഇല്ലാതെയോ, പഠിക്കന്ന കാലത്തേ ഉള്ളതാണ്”
“പഠിക്കുന്ന
കാലത്തോ,, അപ്പോൾ?”
“ചേച്ചിയെ
ഞാനെന്റെ സ്വന്തമാണെന്ന് കണക്കാക്കി പറയുന്നതാണ്, കുട്ടിക്കാലം മുതൽ എന്റെയൊപ്പം
ആൺകുട്ടികൾ വീട്ടിലുണ്ട്. അവരൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്”
“എങ്ങനെ?”
“ശാരീരികമായ
വികാരങ്ങളിൽ ആശ്വാസം ഉണ്ടാക്കാൻ അവരൊക്കെ എന്നെ സഹായിച്ചു. തിന്നുമ്പോഴും
കളിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം; ഞങ്ങൾ കൂട്ടുകുടുംബമാണ് ചേച്ചി,,,”
കൂട്ടുകുടുംബത്തിന്റെ
കാണാക്കയങ്ങളിൽ എനിക്ക് കൂടുതലൊന്നും എഴുതാനായില്ല.
(തുടരും)
കഥ തുടരുന്നു
ReplyDelete