Saturday, November 14, 2020

ഇൻബോക്സിൽ ഒരു പെണ്ണിന്റെ കഥ : 2, കോഴിക്കൂട്ടിലെ പാമ്പ്

 കോഴിക്കൂട്ടിലെ പാമ്പ്

       അവളുടെ ചോദ്യം എന്റെ മനസ്സിൽ അനേകം ചിന്താശകലങ്ങൾ ഉയർത്തി, ഉത്തരം പറയാനാവാതെ ഞാൻ ചിന്തിച്ചു; ഏതൊരു ഭാര്യയെയും ചിന്തിപ്പിക്കുന്ന ചോദ്യം,

‘കഥയിൽ പറയുന്നതുപോലെ ചേച്ചിയുടെ ഭർത്താവ് സംശയാലുവാണോ?’

‘ഇല്ല, എന്റെ ജീവിതത്തിൽ അങ്ങിനെയൊരു അനുഭവം ഇല്ല. ആൺ പെൺ വ്യത്യാസം കണക്കിലെടുക്കാതെ മറ്റുള്ളവരുമായി ഇടപെടാനുള്ള പൂർണ്ണസ്വാതന്ത്ര്യം എനിക്കുണ്ട്. കഥ വേറെ, അനുഭവം വേറെ; കഥാകാരിക്ക് അനുഭവം വേണമെന്നില്ലല്ലോ’, പക്ഷെ?

അവിടെയൊരു പക്ഷെ ഉണ്ട്;

        കഥ എഴുതുന്നത് പുരുഷനാണെങ്കിൽ അതെല്ലാം ഭാവനയിൽ നിന്നും വിടരുന്നത്, ആണെന്ന് വായനാസമൂഹം വിധിക്കും. എഴുതുന്നത് സ്ത്രീ ആണെങ്കിൽ,

അവർക്ക് ഭാവനയും ചിന്തയും ഇല്ലാത്തതിനാൽ എഴുതുന്നതെല്ലാം സ്വന്തം അനുഭവം തന്നെ,,’

       പെണ്ണായവർ എഴുതുന്നതെല്ലാം അനുഭവമാണെന്ന ‌ധാരണയിലാണ് അവളുടെ കഥ തുറക്കുന്നത്. സ്വന്തം അനുഭവമാണോ,, എന്ന ചോദ്യം കഥ എഴുതാനായി കീബോർഡിൽ വിരലു തൊട്ടപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. 

 

       കുടുംബജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കുന്നതിൽ ഭാര്യക്കും ഭർത്താവിനും തുല്യ പങ്കുണ്ട്. ഒരാൾ മറ്റൊരാളോട് മത്സരിക്കുകയോ ഇടിച്ചു താഴ്ത്തുകയോ ചെയ്താൽ അടിത്തറ തകരും. പരസ്പരം വിശ്വാസമുള്ള ഭാര്യാഭർത്താക്കന്മാർ എന്നത് വലിയ നേട്ടമാണെങ്കിലും എല്ലാ വീട്ടിലും വിശ്വാസം കാണാറില്ല. ഈ വിശ്വാസമില്ലായ്മയും സംശയരോഗവും ഇരുപക്ഷങ്ങളിലോ ഏകപക്ഷീയമായോ ഉണ്ടാവാം. രണ്ടും ഒരുപോലെ അപകടം പിടിച്ചതിനാൽ ഏറെ വൈകാതെ കുടുംബം തകരും. ചിലപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ശത്രുക്കളെപ്പോലെ ഇരുധ്രുവങ്ങളിൽ ജീവിച്ച് മുന്നോട്ട് പോയെന്നും വരാം.

       ഏകപക്ഷീയമായ സംശയരോഗത്തിന്റെ കൂടാരത്തിൽ നിന്നുകൊണ്ട് പുറം‌ലോകം കൊട്ടിയടച്ച ഭർത്താവിന്റെ ദുരന്ത കഥയാണ് ആഴ്ചപ്പതിപ്പിൽ വന്നത്. സംശയരോഗം രൂക്ഷമായ ഭർത്താവ് ആത്മഹത്യയിൽ അഭയം തേടിയ സാധാരണ പൈങ്കിളിക്കഥ. കഥ ഏതായാലും എന്റെ കഥ എനിക്ക് ആവേശമാണ്;

‘കാക്കക്കും തൻ‌കുഞ്ഞ് പൊൻ‌കുഞ്ഞ്’.

 

       ഞാൻ മറുപടി എഴുതാത്തതു കൊണ്ടാവണം അവൾ വീണ്ടും മെസേജ് അയച്ചു.

മം‌ഗ്ലീഷ് തന്നെ,

“ഗുഡ് ഈവിനിംഗ് മാം,,

പരിചയപ്പെട്ടതിൽ സന്തോഷം”

“തേങ്ക്സ്, അയാം കെ.എസ് മിനി, ഫ്രം കണ്ണൂർ”

“ഇത്രയും സ്ട്രസ്ഫുൾ ലോകത്തിലേക്കു ഒരു ചെറുപുഞ്ചിരി എല്ലാവരിലും ഉണ്ടാക്കാൻ മാമിന്റെ സ്റ്റോറിസിന് കഴിയുന്നു എന്നതു ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു, മനസ്സിൽ”

“ഓക്കെ, നൈസ് റ്റു സീ യുവർ വേഡ്സ്”

“വെൽക്കം മാം,, എന്റെ ഹൌസ് തൃശ്ശൂർ കുഞ്ഞിപ്പള്ളി, ഞാൻ ഹൌസ്‌വൈഫ് ആണു. ഹസ്‌ബന്റ് സൌദിയിൽ ജോലി ചെയ്യുന്നു. ഒരു മകൾ, ഇപ്പോൾ 4ഇയേർസ് ഓൾഡ് ആയി”

“ഗുഡ്, ഇറ്റ് ഈസ് ബെറ്റർ റ്റു ടോക്ക് ഇൻ മൈ ഫോൺ,, മൈ നമ്പർ 98474669 കോൾ അറ്റ് എനി ടൈം”

“തേങ്ക് യൂ സോ മച്ച് മാം,, എന്റെ ഹസ്ബന്റ് നല്ല ഡൌട്ട്‌ഫുൾ ആണ് മാം. എന്റെ മൊബൈൽ നമ്പറിലെ കോൾ ഡിറ്റെയിത്സ് ഗൾഫിൽ ഇരുന്നുകൊണ്ട് എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്,,”

“അതിന് ഞാൻ വിളിച്ചാൽ പോരെ,, പകൽ നേരത്ത് വിളിക്കാം. നമ്പർ തരൂ,”

“അത് പറ്റില്ല മാം,,, ന്യൂ നമ്പർ കോൾ ഇങ്ങോട്ടു വന്നാലും പിന്നെ അതിന്റെ പേരിലാകും 2ദിവസം കുറ്റപ്പെടുത്തലുകൾ”

“സോറീ, ഐആം ഫ്രീ ഇൻ ദിസ്. ഐആം ഗ്രാന്റ്‌മദർ ഓഫ് 3 ചിൽഡ്രൻ”

“തേങ്ക് യൂ സോ മച്ച് ഫോർ അണ്ടർസ്റ്റാന്റിംഗ് മൈ സിറ്റുവേഷൻ മാം,, ഞാൻ തുറന്നു സംസാരിക്കുന്നതിൽ എന്നോട് ഇഷ്ടക്കേട് ഉണ്ടോ?”

“ഐ ലൈക്ക് ഇറ്റ്, യൂ ആർ വെൽക്കം അറ്റ് എനി ടൈം”

“ചേച്ചിയുടെ നല്ല മനസ്സിനു ഒത്തിരി നന്ദി,, എന്റെ ഇങ്ങനെയുള്ള വിഷമങ്ങൾ എന്റെ അടുത്തുള്ള കൂട്ടുകാരോടുപോലും പറയാറില്ല മാം,, എല്ലാം മനസ്സിൽ അടക്കി വെക്കുകയാണ് പതിവ്”

“സന്തോഷം,, കുട്ടിക്ക് എന്തു വേണമെങ്കിലും പറയാം,, അല്ല എഴുതാം. വിദേശത്തുള്ളവരുടെ ഭാര്യമാർ അനുഭവിക്കുന്ന വിഷമങ്ങൾ എനിക്ക് മനസ്സിലാവും”

“എന്നെപ്പോലെ വിഷമം എല്ലാവർക്കും ഉണ്ടാവില്ല മാം. സൌദിയിൽ ഇരുന്നാലും ഞാൻ ചെയ്യുന്നതൊക്കെ ഹസ്‌ബന്റ് അറിയും”

“അതെങ്ങിനെ?”

“വീടിന്റെ നാലുവശത്തു കൂടാതെ അകത്തും ക്യാമറ ഉണ്ട്,,”

“അത് നല്ല കാര്യമല്ലേ,, കള്ളന്മാരുള്ള ഇക്കാലത്ത് സുരക്ഷിതത്വം കൂടുമല്ലോ”

“ക്യാമറ വെച്ചത് കള്ളന്മാരെ പിടിക്കാനല്ല”

“പിന്നെന്തിന്?”

“എന്നെ ഒബ്സേർവ് ചെയ്യാനാണ്, ഈ വീട്ടിലെ എല്ലാകാര്യവും ഹസ്‌ബന്റ് അവിടെന്ന് നോക്കും”

“അതിനുമാത്രം എന്ത്?”

“എന്നെ സംശയമാണ് ചേച്ചി. ആരുമായും മിണ്ടരുത്, വീട്ടിൽ ആരും വരരുത്. ഇന്നലെ ഉണ്ടായ കാര്യം ചേച്ചിക്ക് അറിയണോ?”

“പറഞ്ഞോളൂ”

“ഇന്നലെ വൈകിട്ട് സൌദീന്ന് ഫോൺ വിളിച്ച് ഉഗ്രൻ വഴക്ക്,,?”

“എന്തിന്”

“വടക്കെപ്പുറത്തുള്ള കോഴിക്കൂടിൽ ചേര കയറിയതിന്”

“കോഴിക്കൂട്ടിൽ ചേരയോ? സൌദിയിൽ ചേരയുണ്ടോ?”

“ഹസ്‌ബന്റ് ഉച്ചക്ക് ഫുഡ് കഴിക്കുന്ന നേരത്ത് മൊബൈലിൽ നോക്കിയപ്പോൾ ഈ വീടിലെ കോഴിക്കൂടിന്റെ അടുത്ത് പാമ്പിനെ കണ്ടു. അത് ശ്രദ്ധിക്കാത്തതിനു എന്നോട് വഴക്ക്” 

      അവളുടെ വീട്ടിലെ അടുക്കളപ്പുറത്ത് വന്ന ചേര എന്റെ മനസ്സിലൂടെ കറങ്ങാൻ തുടങ്ങി. ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാൻ എഴുതിച്ചേർത്തു,

“കുട്ടീ, ഇതുപോലെയുള്ള മനുഷ്യരുടെയും ഇടയിലാണ് നമ്മൾ ജീവിക്കേണ്ടത്, നേരം ഒരു പാട് ആയി. ബാക്കി നാളെ,, ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ്,, എനിക്ക് ചേച്ചിയെ പരിചയപ്പെട്ടപ്പോൾ വളരെ ആശ്വാസം തോന്നുന്നു”

“ഓക്കെ, ബൈ”

എന്റെ മനസ്സിന്റെ ആശ്വാസം നഷ്ടപ്പെട്ടു,,

പെട്ടെന്നുതന്നെ മൊബൈൽ ഓഫാക്കി. ഇനിയും തുറന്നുവെക്കാൻ പറ്റില്ല,,

(തുടരും)


1 comment: