“ശബരിമലക്ക് മാഷ് പോകുമ്പോൾ തനിച്ച് വീട്ടിൽ
നിൽക്കാൻ എനിക്ക് പേടിയൊന്നും ഇല്ല്ല. കെട്ട്നിറ കഴിഞ്ഞ് ഇറങ്ങിയ ഉടനെ അങ്ങേരുടെ
പഴയ ഒരുജോഡി ചെരിപ്പെടുത്ത് വീടിന്റെ മുന്നിൽ മുറ്റത്തുവെക്കും”
വിദ്യാലയത്തിലെ സ്റ്റാഫ്റൂമിൽവെച്ച് കായിക
അദ്ധ്യാപികയുടെ വാക്കുകൾ കേട്ടപ്പോൾ മലയാളം മാസ്റ്റർക്ക് സംശയം,
“അതെന്താ ടീച്ചറെ ഭർത്താവ് ശബരിമലക്ക്
പോകുമ്പോൾ ഭാര്യ പാദുകപൂജ ചെയ്യേണ്ടതുണ്ടോ?”
“അത് വീട്ടിൽ ആണുങ്ങളില്ല എന്ന് മനസ്സിലായാൽ
വഴിയെ പോകുന്ന ഭിക്ഷക്കാരും കച്ചവടക്കാരും ഒഴിഞ്ഞുപോവുകയില്ല. അടയാളമായി
ആണുങ്ങളുടെ ചെരിപ്പ് വീടിന്റെ മുന്നിലുണ്ടെങ്കിൽ ശല്യം കുറയും.
കേട്ടിരിക്കുന്നവർക്ക് തമാശയായി തോന്നിയെങ്കിലും അദ്ധ്യാപികയുടെ മറുപടി
ഗൌരവമുള്ളതായിരുന്നു. അവിടെ കൂടിയിരിക്കുന്നവർക്ക് ചിന്തിക്കാനും ചർച്ച ചെയ്യാനും
ഒരു വിഷയമായി. സ്വന്തം വീടിനുമുന്നിൽ പുരുഷന്റെ ചെരിപ്പുകൾ കണ്ടാൽ ‘ഇവിടെ
ചോദിക്കാനും പറയാനും ഒരുത്തൻ ഉണ്ട്’ എന്ന് മനസ്സിലാക്കിയ അപരിചിതർ കൂടുതൽ നേരം
ആവിട്ടിൽ നിന്ന് ശല്യം ചെയ്യാറില്ല്ല, എന്ന് ഉദാഹരണസഹിതം അദ്ധ്യാപിക
വിവരിച്ചുതന്നു,
“നമ്മുടെ വീട്ടിൽ പുരുഷന്മാരില്ല എന്നും
വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും തിരിച്ചറിഞ്ഞാൽ വഴിയെ
പോകുന്ന വില്പനക്കാരനും സഹായം ചോദിച്ചുവരുന്നവരും അണ്ണാച്ചികളും വീട്ടിൽനിന്ന്
ഒഴിഞ്ഞുപോവുകയില്ല. നമ്മുടെ വിലയേറിയ സമയം ഇവരെ പറഞ്ഞുവിടാൻ ചെലവഴിക്കണം. എന്നാൽ
ആണുങ്ങളായി ഭർത്താവോ മകനോ അച്ഛനോ വീട്ടിലുണ്ടെന്നറിഞ്ഞാൽ അവരെ പെട്ടെന്ന് പറഞ്ഞുവിടാൻ
കഴിയും എന്നാണ് എന്റെ അനുഭവം”
വിദ്യാർത്ഥികളെയും ചിലപ്പോൾ അദ്ധ്യാപകരെയും
‘നേരെയാക്കുന്ന’ നമ്മുടെ കായിക അദ്ധ്യാപികക്ക് ആരെയും ഭയമില്ല എന്ന് നമുക്കെല്ലാം
അറിയാം.
അപ്പോൾ എനിക്കൊരു സംശയം?
നമ്മുടെ സഹോദരങ്ങൾക്കെന്ത് പറ്റി? ആൺതുണയില്ലാത്ത
പെണ്ണ് പുറംപോക്ക് ഭൂമിപോലെ ആർക്കും കൈയ്യേറി കുടില്കെട്ടാൻ പറ്റുന്നതാണെന്ന
ധാരണ ആണിന്റെ ജീനുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ?
അതുപോലെ,,
പെൺകുട്ടികൾ ദൂരയാത്രകൾ ചെയ്യുമ്പോൾ ‘തൊട്ടടുത്ത്
ഇരിക്കുന്ന സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത്’ എന്നാണ് എന്റെ മകളുടെ അനുഭവം.
അവൾക്ക് വളരെയധികം കളവുകൾ പറയേണ്ട അവസരങ്ങൾ ദൂരയാത്രകളിൽ ഉണ്ടാവാറുണ്ട്.
ഉപരിപഠനത്തിനായി കണ്ണൂരിൽ നിന്ന് അന്യ ജില്ലകളിൽ യാത്ര ചെയ്യുമ്പോൾ
തൊട്ടടുത്തിരിക്കുന്ന സ്ത്രീകൾ പലപ്പോഴും ചോദിക്കും,
‘എവിടെക്കാണ് പോകുന്നത്?, വീട് എവിടെയാണ്?,
എവിടെ പഠിക്കുന്നു?’.
യാത്രയുടെ
മടുപ്പ് ഒഴിവാക്കാൻ ഇതുപോലുള്ള പരിചയപ്പെടലുകൾക്കെല്ലാം മകൾ കൃത്യമായി
ഉത്തരം നൽകും. എന്നാൽ ഒടുവിൽ ഒരു ചോദ്യമുണ്ട്, ‘ഒറ്റക്കാണോ യാത്ര?’
അതിന്മാത്രം അവൾ പച്ചക്കള്ളം പറയും, ‘അല്ല
കൂടെ ചേട്ടനുണ്ട്’
സ്വന്തമായൊരു സഹോദരൻ ഇല്ലെങ്കിലും കൂടെ
സഹോദരനുണ്ട്’ എന്ന് പറഞ്ഞ് മകൾ യാത്രയിൽ സുരക്ഷിതത്വം ഉറപ്പിക്കുകയാണ്. അത്
അനുഭവത്തിൽ നിന്ന് പഠിച്ചതാണ്,
ഒരിക്കൽ,
കണ്ണൂരിൽ നിന്ന് ഏറണാകുളത്തേക്കുള്ള യാത്രാവേളയിൽ
തൊട്ടടുത്ത് പ്രായമുള്ള സ്ത്രീ. അവർ പരിചയപ്പെട്ട് സംസാരിച്ചപ്പോൾ നാടും വീടും
പറഞ്ഞുകൊടുത്തു. എന്നാൽ ആ സ്ത്രീ പരിചയപ്പെടുത്തിയതെല്ലാം സമീപത്തുള്ള മദ്യഷാപ്പുകളുടെ
അഡ്രസുകൾ പറഞ്ഞിട്ട് ആയിരുന്നു. കോഴിക്കോട് ബസ് നിർത്തിയപ്പോൾ അവർ മകളോട് പറഞ്ഞു,
“ഇവിടെനിന്നും ബസ്പുറപ്പെടാൻ പതിനഞ്ച്
മിനിട്ട് കഴിയും; അതിനിടയിൽ നമുക്ക് അടുത്തുള്ള ഹോട്ടലിൽ നിന്ന് ചായകുടിച്ച് ഒന്ന്
ഫ്രഷ് ആവാം”
കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയശേഷം പറഞ്ഞു,
“എന്റെ കൂടെ ചേട്ടനുണ്ട്, ഞാൻ ചേട്ടന്റെ കൂടെ
പോയിട്ട് ചായ കുടിക്കും”
അതുവരെ നിർത്താതെ സംസാരിച്ച ആ സ്ത്രീ ബസിൽ
നിന്നും ഇറങ്ങുന്നതുവരെ പിന്നീടൊന്നും പറഞ്ഞില്ല.
യാത്രവേളകളിൽ
സ്ത്രീകൾ ജാഗ്രത പാലിക്കണം. ചുറ്റുപാടുമുള്ളവരുടെ കണ്ണുകൾ അവളെ
നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയോടുകൂടി യാത്രചെയ്താൽ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത്
എത്തിച്ചേരാം. പക്ഷേ,,
അവിടെയും ആൺതുണയുടെ പേര് പറയേണ്ടി വരുന്നു.
ഒറ്റക്ക് യാത്ര ചെയ്യുന്നവളെ എന്തും ചെയ്യാമെന്ന ചിന്ത മലയാളികളായ ആണിന്റെ
മാത്രമല്ല, പെണ്ണിന്റെ ജീനിലും കലർന്നിട്ടുണ്ട്.
ഇനി ആദ്യത്തേതിലേക്ക് വരാം,,
പാദുകപൂജ,,
മലയാളി പെണ്ണുങ്ങളുടെ ജീനുകളിൽ പാരമ്പര്യമായി കയറിപ്പറ്റിയ ശീലമാണ്
ചെരിപ്പ് പ്രദർശനം. ആണൊരുത്തന്റെ ചെരിപ്പ് വീടിനുമുന്നിൽ ഉണ്ടാവുന്നത്
ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് ധൈര്യം നൽകുന്നു, എന്നതാണ് അനുഭവം ഗുരു. ഇത്
പെണ്ണിനെക്കുറിച്ചുള്ള ആൺധാരണ കാരണം ഉണ്ടായതല്ലേ? റേഷൻ കാർഡിന്റെ ഉടമ ആയെങ്കിലും
പെണ്ണ് ഭരിക്കപ്പെടാനും ആണ് ഭരിക്കാനും ഉള്ളവരാണെന്ന് ചിന്തിക്കുന്ന ആൺകൊയ്മയുടെ പ്രകടനമല്ലേ
ഇത്. രാത്രി അടുത്തവീട്ടിലേക്ക് പോകുന്ന എന്നോട് വഴിയിലുള്ളവർ ചോദിക്കും,
“രാത്രീയിൽ ഏടിയാ ഒറ്റക്ക് പോന്നത്?”
ഈ ചോദ്യം ആണായ ഒരുത്തനും അഭിമുഖികരിക്കേണ്ടി
വരാറില്ലല്ലോ,,,
പണ്ട് കുലസ്ത്രീകളുടെ ഗ്രെയ്ഡ് കണക്കാക്കിയത്
രാവിലെ നോക്കുമ്പോൾ വീട്ടുമുറ്റത്ത് പതിഞ്ഞ പുരുഷ കാല്പാടുകളും കെടുത്തിയ
ഓലച്ചൂട്ടിന്റെ എണ്ണവും നോക്കിയിട്ട് ആയിരുന്നു, എന്നാണ് ചരിത്രഭാഷ്യം. അന്നും
അകത്താളുണ്ട് എന്നറിയിക്കാൻ വാതിലിനു മുന്നിൽ പാദുകം ഉണ്ടായിരുന്നു. അത്തരം
ചിന്താഗതിയിൽ നിന്നും കേരളം എന്നാണ് മുക്തരാവുക?
ഇനി നമുക്ക്
രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും
പേരായ രണ്ട് സ്ത്രീകളുടെ കത’യിലേക്ക് വരാം,,
കഴിഞ്ഞ തലമുറ ജീനിന്റെ വിളിയാൽ ആൺതുണയില്ലാതെ?
മകനോടൊപ്പം താമസ്സിക്കുന്ന കല്യാണിക്ക് ആലക്കത്തെ കൈശുമ്മയോട് ആണുങ്ങളുടെ
ചെരിപ്പിന് ചോദിക്കുന്നു. അവർ മകളായ ആയിശയുടെ കെട്ടിയോൻ അബൂബക്കറിന്റെ പഴയ
ചെരിപ്പ് കൊടുക്കുന്നു. സവിശേഷതയുള്ള ആ ചെരിപ്പ് കല്യാണി സ്വന്തം വീടിന്റെ അടഞ്ഞ
വാതിലിനു മുന്നിൽ വെക്കുന്നു. ഇത് രാത്രി സഞ്ചാരക്കാർ കാണുകയും അപവാദം
പ്രചരിക്കുകയും ചെയ്യുമ്പോൾ ചെരിപ്പിന്റെ ഉടമയായ അബൂബക്കറിന്റെ ജീവിതത്തിൽ
പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇവിടെ ചെരിപ്പാണ് വില്ലൻ
ആണിന്റെ തന്റേടവുമായി ജീവിക്കുന്ന കഥാപാത്രം
കല്യാണി സുരക്ഷിതത്വത്തിനായി ആണടയാളമായ ചെരിപ്പ് ഉപയോഗിക്കുന്നു.
അപ്പോൾ മനസ്സിലായില്ലേ?
ഇപ്പോൾ ഒരു സംശയം,,
ആണിന്റെ ചെരിപ്പിന്റെ ഉറപ്പിലാണോ വീടിനകത്തുള്ള
പെണ്ണിന്റെ മനസ്സമാധാനം?
ചെരിപ്പിന്റെ ഉറപ്പ്
ReplyDeleteപെൺക്കുട്ടികൾ 'പെണ്ണുങ്ങളെ'പേടിക്കണം. നല്ല രചന.
ReplyDeleteആശംസകൾ
സന്തോഷം,, വായനക്കും അഭിപ്രായത്തിനും
Delete