Wednesday, September 28, 2011

പാഠം 15: വിദ്യാലയത്തിൽ ബോംബ് ഭീഷണി

“എന്താ ബെല്ലടിക്കാത്തത്? സമയം പത്ത്‌മണി കഴിഞ്ഞല്ലൊ?”
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിലെ ഹെഡ്‌മാസ്റ്റർ ‘മഞ്ഞക്കൊമ്പനാന’, പ്യൂൺ തുരപ്പൻ പെരിച്ചാഴിയോട് ചോദിച്ചു.
“സാർ കുട്ടികളാരും വന്നുകാണുന്നില്ല”
“പത്ത്‌മണി ആയിട്ടും വിദ്യാർത്ഥികളാരും വന്നില്ലെന്നോ? ഇന്ന് ഞായറാഴ്ച പ്രവർത്തിദിവസമാണല്ലൊ; പിന്നെന്താ ആരും വരാത്തത്?”
അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കഴിഞ്ഞപ്പോൾ ഞായറാഴ്ച പ്രവർത്തിദിനമാണെന്ന് കുട്ടികൾ മറന്നുപോയോ!
“കുട്ടികൾ ആരെയും കാണാനില്ല, അദ്ധ്യാപകർ എല്ലാവരും ഉണ്ട്”
തുരപ്പൻ ഹെഡ്മാസ്റ്ററെ അറിയിച്ചു. ഒരാഴ്ചമുൻപ് നടന്ന അപകടത്തിനുശേഷം ഹെഡ്‌മാസ്റ്ററും പ്യൂണും വളരെ ഐക്യത്തിലാണ്.
“ഉം, നീ ബെല്ലടിക്ക്”
                            തുരപ്പൻ പതിവിലും ശക്തിയിൽ ബെല്ലടിച്ചു; എന്നിട്ടും കുട്ടികളാരും വന്നില്ല. മണിയടി കേട്ടതോടെ അദ്ധ്യാപകർ ഹാജർപട്ടികയും ചോക്കും ചൂരലുമായി അവരവരുടെ ക്ലാസ്സിലേക്ക് പ്രവേശിച്ചു. വിദ്യാർത്ഥികളില്ലാത്ത ശൂന്യമായ ക്ലാസ്സുകൾ കണ്ട് അവരെല്ലാം ആദ്യം ആശ്ചര്യപ്പെട്ടു; പിന്നീട് പൊട്ടിക്കരയാൻ തുടങ്ങി. 
                           ഇതെല്ലാം കണ്ടപ്പോൾ തുരപ്പൻ പെരിച്ചാഴിക്ക് ആകെയൊരു വെപ്രാളം. വെറുമൊരു പ്യൂൺ ആണെങ്കിലും സ്ക്കൂളിന്റെ കാര്യത്തിൽ ശ്രദ്ധ കൂടുതലായ അവൻ, വാച്ച്‌മാൻ കൊമ്പൻ നായയോട് പറഞ്ഞു,
“എന്നാലും എന്റെ കൊമ്പാ,,, നമ്മുടെ കുഞ്ഞുങ്ങൾക്കെന്ത് പറ്റി? അടുത്തുള്ള വീടുകളിൽ ഓടിപ്പോയിട്ട് നീയൊന്നന്വേഷിക്ക്; കുട്ടികളില്ലാതെ എങ്ങനെയാ പഠിപ്പിക്കുന്നത്?”
അത് കേട്ടപ്പോൾ കൊമ്പൻ നായ ഗെയ്റ്റ് തുറന്ന് വെളിയിലേക്ക് ഓടിപ്പോയി. തുരപ്പൻ അകത്ത് കടന്ന് ഹെഡ്‌മാസ്റ്ററെ നോക്കി,, അദ്ദേഹം സുഖമായി ഉറങ്ങുകയാണ്. ‘എല്ലാദിവസവും അതിരാവിലെ സ്ക്കൂളിലേക്ക് വരുന്ന കാട്ടിലെ കുട്ടികളെ മൊത്തത്തിൽ കാണാതിരുന്നിട്ടും അദ്ദേഹത്തിന് ഒരു വിഷമവും ഇല്ല’.

                         ക്ലാസ്സിൽ പോയ അദ്ധ്യാപകർക്ക് ആദ്യം അല്പം വിഷമം തോന്നിയെങ്കിലും പിന്നീട് പതിവുപോലെ പഠിപ്പിച്ചു. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം സ്വന്തമായി കണ്ടുപിടിച്ച് പറയുമ്പോൾ അവർക്കല്പം പ്രയാസം തോന്നി. എല്ലാദിവസവും ഉറങ്ങുന്ന അദ്ധ്യാപികമാർ പതിവിലും നന്നായി ക്ലാസ്സിലിരുന്ന് ഉറക്കം തുടർന്നു. കുട്ടികളുടെ ശല്യമില്ലാതെ നന്നായി പഠിപ്പിച്ചപ്പോൾ അവർ വളരെയധികം സന്തോഷിച്ചു. മണിയടിക്കുന്നതിന്റെ താളത്തിനൊത്ത് അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ഇരിപ്പിടം നോക്കി പഠിപ്പിക്കുന്നത് തുടർന്നു.

ഉച്ചയാവാറായപ്പോൾ ഉച്ചത്തിൽ വിളിച്ചുകൂവിക്കൊണ്ട് കൊമ്പൻ‌നായ ഓടിവരുന്നത് കണ്ട് അദ്ധ്യാപകരെല്ലാം വെളിയിലേക്കിറങ്ങി,
“കുട്ടികളാരും ഇന്ന് സ്ക്കൂളിലേക്ക് വരില്ല”
അവൻ വിളിച്ച് കൂവിയത് കേട്ട് ഉറങ്ങുന്ന ഹെഡ്‌മാസ്റ്റർ പോലും ഞെട്ടിയുണർന്നു.
“എന്നതാ കാര്യം?”
എല്ലാവരും ഒന്നിച്ച് വിളിച്ചുചോദിച്ചു.
“അവർക്കെല്ലാം ഓരോ കുറിപ്പുകൾ കിട്ടി,,, നേരം പുലർന്ന് നോക്കുമ്പോൾ കുട്ടികളുടെ വീടുകൾക്ക് മുന്നിൽ ഇതുപോലെ ഓരോ എഴുത്തുകൾ,, ഇതാ, ഇത് തന്നെ”
കൊമ്പൻ നായ പോക്കറ്റിൽ നിന്നും മൂന്ന് കടലാസുതുണ്ടുകൾ പുറത്തെടുത്തു. അതിലൊന്ന് നിവർത്തി ഉച്ചത്തിൽ വായിച്ചു,
“മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിൽ ബോംബ് വെച്ചിട്ടുണ്ട്, കൃത്യം പതിനൊന്ന് മണിക്ക് അത് പൊട്ടിത്തെറിക്കും”
“ങെ,, ബോംബോ? എന്നിട്ട് പതിനൊന്ന് മണി കഴിഞ്ഞല്ലൊ”
അദ്ധ്യാപകരെല്ലാം ഭയപ്പെട്ട് അന്യോന്യം നോക്കി.
“പൊട്ടാത്ത ആ ബോംബ് കണ്ടുപിടിച്ചിട്ട്‌തന്നെ ബാക്കികാര്യം”
കൊമ്പൻ നായയുടെ നേതൃത്വത്തിൽ ഏതാനും അദ്ധ്യാപകർ ചേർന്ന് പരിശോധന നടത്താൻ തുടങ്ങി. സ്ക്കൂളിലെ മുക്കും മൂലയും ബോംബ് കണ്ടെത്താൻ മണത്തുനോക്കി നടന്നുകൊണ്ടിരിക്കെ പത്താം ക്ലാസ്സിന്റെ ബ്ലാക്ൿബോർഡിനടിയിൽ ഒരു അനക്കം; അവിടെ ആരോ പതുങ്ങി ഒളിച്ചിരിക്കുന്നു,
“ആരെടാ അത്? പുറത്തുവാ”
കൊമ്പൻ നായ ഉച്ചത്തിൽ കുരച്ചുകൊണ്ട് പറഞ്ഞു.
ബോർഡിന്റെ ചുവട്ടിൽ ഒളിച്ചിരിക്കുന്ന രൂപം ഇടതുകൈയിൽ ഒരു പൊതിയുമായി പതുക്കെ വെളിയിൽ വന്നു. ശരീരം മുഴുവൻ കട്ടിയുള്ള കവചം‌കൊണ്ട് പൊതിഞ്ഞ ആ രൂപം കണ്ടപ്പോൾ എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു,
“ഇത്,, ഇത്, ഈനാം‌പേച്ചിയല്ലെ? എപ്പോഴും മാളത്തിൽ കഴിയുന്ന ഇവനെങ്ങനെ ക്ലാസ്സിലെത്തി?”
ഈനാം‌പേച്ചിയുടെ കൈയിലുള്ള പൊതി ഹെഡ്‌മാസ്റ്റർ തുമ്പിക്കൈകൊണ്ട് തട്ടിയെടുത്ത് പൂന്തോട്ടത്തിന് വെളിയിലുള്ള കുളത്തിലേക്ക് നീട്ടിയൊരേറ് കൊടുത്തു,
“ഉം, നിന്റെ ബോംബ് വെള്ളത്തിൽ പോയി പൊട്ടട്ടെ”
ബോംബ് പൊട്ടുന്ന ഒച്ചയെ പ്രതീക്ഷിച്ച് എല്ലാവരും ചെവിയിൽ വിരൽ തിരുകിയത് വെറുതെയായി, അത് പൊട്ടിയില്ല.
“ഇവനെയങ്ങിനെ വിടാൻ പറ്റില്ല, പിടി വിട്ടാൽ മണ്ണ് തുരന്ന് താഴോട്ട് പോകും”
ചെന്നായ സാർ പറഞ്ഞു.
“ഉം, പറഞ്ഞൊ? ഇവിടെ ബോംബ് വെക്കാൻ നിന്നെ ആരാണയച്ചത്?”
കരടി മാഷ് ചോദ്യം ചെയ്യാനായി ഈനാം‌പേച്ചിയുടെ മൂക്കിനിടിച്ചെങ്കിലും അടി കൊണ്ടത് മുതുകിലെ കവചത്തിൽ. മാഷിന്റെ കൈ മുറിഞ്ഞ് ചോരയൊലിക്കാൻ തുടങ്ങി.
“ഇവനെക്കൊണ്ട് ഞാൻ സത്യം പറയിപ്പിക്കാം” 
തുരപ്പൻ പെരിച്ചാഴി നേരെ ഓഫീസ്‌റൂമിൽ പോയി പഴയ ഉത്തരക്കടലാസുകളും തീപ്പെട്ടിയും കൊണ്ട്‌വന്നു. കടലാസുകൾ കൂട്ടിയിട്ട് തീക്കൊളുത്തിയിട്ട് പറഞ്ഞു,
“സത്യം പറഞ്ഞോ; ആരാ നിന്നെ അയച്ചത്? പറഞ്ഞില്ലെങ്കിൽ തീയിലിട്ട് ചുടും”
“അയ്യോ എന്നെ കൊല്ലല്ലെ,,, ഞാൻ സത്യം പറയാം”
ഈനാം‌പേച്ചി കരയാൻ തുടങ്ങി.
“പെട്ടെന്ന് പറയെടാ“
ഹെഡ്‌മാസ്റ്ററുടെ ആനക്കാൽ ചവിട്ട് കൊണ്ടപ്പോൾ ഈനാം‌പെച്ചി കരഞ്ഞുകൊണ്ട് പറഞ്ഞു,
“പറയാം,, എന്നെ ചവിട്ടല്ലെ; ആ മാക്രിയാ എന്നെ പറഞ്ഞയച്ചത്”
“മാക്രിയോ? ഏത്?”
“മാക്രി മുതലാളി”
“ആര്? നമ്മുടെ സ്ക്കൂൾ മാനേജറോ?”
ചുറ്റും കൂടി നിന്നവർ ആശ്ചര്യത്തോടെ ചോദിച്ചു,
“അതെ, കുട്ടികൾ ഇല്ലാത്ത നേരത്ത് മാഷുമ്മാർ മാത്രമുള്ള നേരത്ത് ബോം‌ബ് വെക്കണമെന്ന് പറഞ്ഞ് എന്റെ കൈയിൽ തന്നുവിട്ടതാ”
“എന്തിന്?”
“സ്ക്കൂൾ പൊളിഞ്ഞാൽ മുതലാളിക്ക് ഇവിടെ ഒരു വലിയ ഹോട്ടൽ നിർമ്മിക്കണം. പിന്നെ മാഷമ്മാരെല്ലാം ചത്താൽ സ്ക്കൂൾ ഇല്ലാതാക്കുമ്പോൾ ആരും ചോദിക്കാൻ വരില്ലല്ലൊ”
“അതുശരി അപ്പോൾ പറഞ്ഞ സമയത്ത് ബോംബ് പൊട്ടാഞ്ഞതെന്താണ്?”
“അതെങ്ങനാ പൊട്ടുന്നത്? എന്നോട് പറഞ്ഞു, ‘സ്ക്കൂളിനകത്ത് ഒളിച്ച് കടന്നിട്ട് ബോം‌ബ് വെച്ചശേഷം മണ്ണ് തുരന്ന് പുറത്ത് പോകാൻ’, പറഞ്ഞ സമയത്ത്  അത് പൊട്ടിക്കൊള്ളും. അതുപോലെ അകത്തുകടന്നപ്പോഴാണ് സിമന്റ് തറയാണെന്നും എനിക്ക് അത് തുരന്ന് മണ്ണിനടിയിൽ പോവാനും ആവില്ലെന്ന് മനസ്സിലായത്. സമയത്ത് പൊട്ടുന്ന ബോംബായതിനാൽ അത് എന്റെ കൈയിൽ നിന്ന് തന്നെ പൊട്ടുമ്പോൾ ഞാനും ചാവും. അതുകൊണ്ട് പൊട്ടാതിരിക്കാൻ ബോംബിനെ നാവ്‌ ഉപയോഗിച്ച് ഉമിനീർ കൊണ്ട് നനച്ച് ഞാൻ തന്നെ പൊട്ടാതാക്കി. എനിക്ക് മരിക്കാൻ പേടിയാ മാഷെ”
ഈനാം‌പേച്ചി ദയനീയമായി എല്ലാവരെയും നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു,
“ആ കള്ളൻ മുതലാളി ഞാനും കൂടി മരിക്കാനാണ് കെണിയൊരുക്കിയത്”
ഈനാം‌പേച്ചി കരച്ചിൽ തുടരുകയാണ്, അപ്പോൾ അദ്ധ്യാപകർ എല്ലാവരുടെയും മനസ്സിൽ ഭയം ഉയരാൻ തുടങ്ങി.

1 comment:

  1. മൃഗസ്കൂളിലും ബോംബ് വചച്ചുവോ...? വല്ലാത്ത കാലം

    ReplyDelete