Saturday, July 23, 2011

പാഠം 13 : ആന,,, കുഴിയാന,,,

സമയം പത്ത് മണി കഴിഞ്ഞ് പത്ത് മിനിറ്റായി.
സ്ക്കൂളിൽ എല്ലാവരും ആശങ്കയിലാണ്; കാരണം,,,
                        പതിവായി പത്ത്‌മണിക്ക് മുൻപ് ആദ്യത്തെ കൂട്ടമണി അടിക്കും, അതുകേട്ടാൽ വിദ്യാർത്ഥികളെല്ലാം ക്ലാസ്സിനകത്ത് കയറിയിരിക്കും. പിന്നെ കൃത്യം പത്ത്‌മണിക്ക്, രണ്ട്‌മണി മുട്ടിയിട്ട് പ്രാർത്ഥന ചൊല്ലും; അത്‌കഴിഞ്ഞ് ഒരുമണി മുട്ടിയാൽ അദ്ധ്യാപകർ ക്ലാസ്സിലെത്തി പഠിപ്പിക്കാൻ തുടങ്ങും. ചിലപ്പോൾ എല്ലാമണിയും പത്ത്‌മണിക്ക് മുൻപ്‌തന്നെ അടിച്ചേക്കാം. എന്നാൽ,, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് പത്ത്‌മണികഴിഞ്ഞിട്ടും മണിയടിശബ്ദം കേൾക്കാത്തത്.
                        മണിയടിയും തുടർന്ന് ടീച്ചർമാരുടെ വരവും ഇല്ലാതായപ്പോൾ വിദ്യാർത്ഥികൾ ഓരോരുത്തരായി എഴുന്നേറ്റ് ക്ലാസ്സിന് വെളിയിലേക്ക് തലനീട്ടി നോക്കാൻ തുടങ്ങി.
എന്ത് പറ്റി???
സ്ക്കൂളിന് വെളിയിലാണെങ്കിൽ അദ്ധ്യാപകരെല്ലാം അമ്പരന്നമട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.

ബെല്ലടി കേൾക്കാതെ ക്ലാസ്സിൽ പോകാനൊക്കുമോ?
                          കാര്യങ്ങളുടെ കിടപ്പ് അറിയാനായി പത്താംതരത്തിലെ സീരൻകുരങ്ങൻ മേലോട്ട് ചാടി ക്ലാസ്സിന്റെ മേൽക്കൂരയിലെ കഴുക്കോലിൽ പിടിച്ച് സഞ്ചരിക്കാൻ തുടങ്ങി. മറ്റ് ക്ലാസ്സുകൾ പിന്നിട്ട് ഒടുവിൽ അവൻ ഹെഡ്‌മാസ്റ്ററുടെ മുറിക്ക് മുകളിലെത്തി.
അവിടെ നോക്കുമ്പോൾ,,,
                         പതിവിന് വിപരീതമായി കസാരയിൽ ഹെഡ്‌മാസ്റ്ററില്ല. കട്ടില് പോലെ വലിപ്പമുള്ള ആ കസാര ഹെഡ്‌മാസ്റ്റർ ‘മഞ്ഞക്കൊമ്പനാനയെയും പ്രതീക്ഷിച്ച് അവിടെ ഇരിക്കുകയാണ്’. ചീവീടുകൾ രണ്ടും പതിവുപോലെ തമാശപറഞ്ഞ് ചിരിക്കുന്നു. ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാർ രണ്ടും സ്ക്കൂളിന് മുന്നിലുള്ള പൂന്തോട്ടത്തിലൂടെ ഓടിനടക്കുന്നു. അവർ മാത്രമല്ല, മിക്കവാറും എല്ലാ അദ്ധ്യാപകരും തോട്ടത്തിലൂടെയും വരാന്തയിലൂടെയും നടക്കുകയാണ്.

                         സീരൻ ശ്രദ്ധിച്ചപ്പോൾ അക്കൂട്ടത്തിൽ രണ്ട്‌പേരെ മാത്രം കണ്ടില്ല. ഒന്ന് അവരുടെ ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്റർ തന്നെ; രണ്ടാമത്തേത് അവരുടെ പ്രീയപ്പെട്ട പ്യൂൺ തുരപ്പൻ പെരുച്ചാഴി.
‘അപ്പോൾ അതാണ് കാര്യം, പ്യൂണിനെ കാണാനില്ല. അദ്ദേഹമില്ലാതെ എങ്ങനെ മണിയടിക്കും? ആ മണിയടിയുടെ താളക്രമത്തിലാണല്ലൊ, സ്ക്കൂളിലെ സമസ്തജീവജാലങ്ങളും ചലിക്കുന്നത്! സ്ക്കൂൾ നിലനിൽക്കുന്നത് തന്നെ പ്യൂൺ തുരപ്പൻ പെരുച്ചാഴിയെ ആശ്രയിച്ചാണല്ലൊ’
വളരെനേരം ചുറ്റിനടന്ന് ക്ഷീണിച്ച അദ്ധ്യാപകർ വരാന്തയിൽ ഒത്തുകൂടി. അപ്പോൾ അകലെനിന്നും പറന്നുവരുന്ന നുവാട്ട്സൺ കഴുകൻ സാറിനെ കണ്ടപ്പോൾ എല്ലാവർക്കും വളരെ സന്തോഷമായി.

                        എന്നാൽ കഴുകൻ‌സാർ വരാന്തയിൽ പറന്നിറങ്ങിയതോടെ മറ്റുള്ളവരുടെ സന്തോഷമെല്ലാം പറപറന്നു. സാറിന്റെ മുഖത്ത് സങ്കടവും ഭയവും മാത്രം,
“എത് പറ്റി?”
എല്ലാവരും ഒന്നിച്ച് ചോദിച്ചു.
“നമ്മുടെ ഹെഡ്‌മാഷ് വീട്ടിലില്ല; പതിവുപോലെ രാവിലെ പനയോല തിന്നശേഷം വീട്ടിൽ‌നിന്ന് സ്ക്കൂളിലേക്ക് പുറപ്പെട്ടതാണ്. അതുപോലെ തൊരപ്പനും വീട്ടിലില്ല.”
തുരപ്പൻ പെരിച്ചാഴിയുടെ കാര്യത്തിൽ ആർക്കും ഭയമില്ല; കാരണം അവൻ ഇടയ്ക്കിടെ സ്ക്കൂളിൽ നിന്ന് മുങ്ങുന്നവനാണ്. അവറാൻ കാക്കയുടെ ചായക്കടയിലേക്ക് എളുപ്പവഴി നിർമ്മിക്കാൻ, സ്ക്കൂളിനകത്തു‌നിന്ന് ഒരു തുരങ്കം പണിതവനാണ്. അവൻ മുങ്ങിയാലും ബല്ലടിക്കാൻ നേരത്ത് പൊങ്ങിവരുന്നവനാണ്,,,
അവനൊരു പ്യൂണാണ്.
                           അതുപോലെയാണോ ഹെഡ്‌മാസ്റ്ററായ മഞ്ഞക്കൊമ്പനാന! എവിടെപോയൊളിച്ചാലും നാലാൾ കാണും. ആനയെ പെട്ടെന്ന് കാണാനില്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?

                           രാവിലെതന്നെ ഹെഡ്‌മാസ്റ്ററും പ്യൂണും ഒന്നിച്ച് സ്ക്കുളിൽ വരുന്നത് പലരും കണ്ടിരുന്നു. അതിനുശേഷം എന്ത് സംഭവിച്ചു? അദ്ധ്യാപകർ ചേർന്ന് ഹെഡ്‌മാസ്റ്ററുടെ അകമ്പടിക്കാരായ കുറുക്കന്മാരെ വിളിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചു,
“രാവിലെ വന്ന ഉടനെ ഹെഡ്‌മാസ്റ്റർ ഓഫീസ്‌മുറിയിലിരുന്ന് പത്രം വായിക്കുന്നത് ഞങ്ങൾ രണ്ടാളും കണ്ടതാണ്”
“എന്നിട്ടോ?”
“പിന്നെ തൊരപ്പനുമായി വഴക്കുണ്ടായി. അത് പതിവായി ഉള്ളതായതിനാൽ ഞങ്ങൾ തോക്കും പിടിച്ച് ഉറങ്ങിപ്പോയി”
“ഉറങ്ങാനോ? സ്ക്കൂളിൽ വെച്ച്?”
“ഇന്നലെ രാത്രി പൌർണ്ണമി ആയതിനാൽ കുറുക്കന്മാരെല്ലാം ഞണ്ടിനെ പിടിക്കാൻ പോയപ്പോൾ ഞങ്ങളും പോയി”
“ഉം, എന്നിട്ടോ?”
“പിന്നെ ഉറക്കം ഞെട്ടിയത് ബഹളം കേട്ടാണ്, തുടർന്ന് ഹെഡ്‌മാഷ് തൊരപ്പന്റെ പിന്നാലെ വെളിയിലേക്ക് ഓടുന്നത് കണ്ടു. പിന്നെന്തുണ്ടായി എന്ന് അറിയില്ല”
അപ്പോഴാണ് സ്ക്കൂൾ ഗെയിറ്റിന് സമീപം വലിയൊരു ബഹളം കേട്ടത്. അത്‌കേട്ട് കുട്ടികളെല്ലാം ക്ലാസ്സിന് വെളിയിൽ വന്ന് നോക്കാൻ തുടങ്ങി.

                           അവിടെ ഹെഡ്‌മാസ്റ്ററുടെ ഭാര്യ മിസ്സിസ്സ് മഞ്ഞക്കൊമ്പനും നാല് കുട്ടിക്കൊമ്പന്മാരും പിന്നെ പതിനഞ്ചോളം ബന്ധുക്കളും ചേർന്ന് സ്ക്കൂളിലേക്ക് ഓടി വരുന്ന കാഴ്ചയാണ് കണ്ടത്. ഭർത്താവിനെ കാണാനില്ലെന്ന് അറിഞ്ഞ നിമിഷം ഭാര്യ ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും വിളിച്ചുകൊണ്ട് വന്നിരിക്കയാണ്. ഗെയ്റ്റ് കടന്നുവന്ന മിസ്സ്സ്സ് മഞ്ഞക്കൊമ്പൻ സ്ക്കുളിന് മുന്നിലുള്ള പൂന്തോട്ടത്തിൽ വീണുരുണ്ട് തലതല്ലി കരയാൻ തുടങ്ങി.
                           അദ്ധ്യാപകരെല്ലാം അവൾക്ക് ചുറ്റും വന്ന് ഓരോരുത്തരായി ആശ്വസിപ്പിക്കാൻ തുടങ്ങി. ‘ഹെഡ്‌മാഷ് സ്ക്കൂളിന്റെ ഗെയിറ്റ് കടന്ന് വെളിയിലേക്ക് പോയിട്ടില്ല’ എന്ന് വാച്ച്‌മാൻ കൊമ്പൻനായ ഉറപ്പിച്ച് പറഞ്ഞതോടെ വന്നവരെല്ലാം ചേർന്ന് ആനവായ് തുറന്ന് കൂട്ടക്കരച്ചിൽ തുടങ്ങി.
അതിനിടയിൽ ഭാര്യ കുറ്റപ്പെടുത്തുകയാണ്,
“നിങ്ങളെല്ലാരും കള്ളം പറയുന്നതാനെന്ന് എനിക്കറിയാം. എല്ലാരും ചേർന്ന് അദ്ദേഹത്തെ കൊന്നിട്ട് കൊമ്പൂരിയെടുത്തിട്ടുണ്ടാവും. ഇന്നലെയും ഒരുത്തൻ വന്ന് ആ കൊമ്പിന് വെല പറഞ്ഞതാണ്”
ഇതുകേട്ട് ഒരു കിഴവിആന പറഞ്ഞു,
“നീയൊന്ന് മിണ്ടാതിരിക്ക്,, ഈ നേരത്താ അവളുടെ ഒരു കൊമ്പ്,,,”
“എങ്ങനെ മിണ്ടാതിരിക്കും തള്ളെ? ആ കൊമ്പെങ്കിലും കിട്ടിയാൽ മതിയായിരുന്നു, എത്ര വിലപിടിച്ചതായിരുന്നു,,,”
  
                          കുട്ടികളും അദ്ധ്യാപകരും ബന്ധുക്കളും നാട്ടുകാരും മുറ്റത്ത് സങ്കടപ്പെട്ടിരിക്കുമ്പോൾ പൂന്തോട്ടത്തിൽ നിൽക്കുന്ന കരടിമാഷ് വിറക്കാൻ തുടങ്ങി. കാലിനടിയിൽ ഭൂമി കുലുങ്ങുന്നു; അദ്ദേഹം പേടിച്ച് വിറച്ച്‌കൊണ്ട് പറഞ്ഞു,
“ഓടിക്കോ ഭൂകമ്പം”
കരടിമാഷ് പറഞ്ഞതുകെട്ട് എല്ലാവരും ഓടാൻ തുടങ്ങി. പക്ഷെ എങ്ങോട്ട് ഓടും? ആകെ ഒരു ഗെയിറ്റുള്ളത് കൂടുതൽ ആളുകൾ വരാതിരിക്കാനായി വാച്ച്‌മാൻ കൊമ്പൻ നേരത്തേ അടച്ചതാണ്. പറക്കാൻ കഴിയുന്നവർ തൊട്ടടുത്ത മരക്കൊമ്പിൽ പറന്നിറങ്ങി രംഗം വീക്ഷിക്കാൻ തുടങ്ങി.

                           അധികസമയം അവർക്ക് ഓടേണ്ടി വന്നില്ല; അതിനിടയിൽ അവരെല്ലാം ഒരു കാഴ്ച കണ്ടു. തോട്ടത്തിലെ മണ്ണ് ഇളകിമാറുന്നതോടൊപ്പം മണ്ണിനടിയിൽ നിന്നും എന്തോ ഉയർന്ന് വരികയാണ്,,, ആ ഭീകരരൂപം കണ്ട് എല്ലാവരും ഞെട്ടിയ നേരത്ത് മുട്ടൻ കഴുത വിളിച്ചുപറഞ്ഞു,
“അയ്യോ ഇത് നമ്മുടെ ഹെഡ്‌മാഷല്ലെ,, നോക്ക്, കൊമ്പും തുമ്പിക്കൈയും,,,”
അവൻ പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കിയ ഓരോരുത്തരും ആ രൂപത്തിനടുത്തേക്ക് വന്നു. മണ്ണിനടിയിൽ നിന്ന് ആദ്യം തുമ്പിക്കൈയും പിന്നെ കൊമ്പുകളും ഉയർന്ന്‌വന്നു. തുടർന്ന് ചുറ്റുപാടും കൂടിയവർ ചേർന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ ആനയുടെ ഒറിജിനൽ രൂപം വെളിയിൽ വരാൻ തുടങ്ങി,,, അത് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന തന്നെ!
“ഡിസ്മിസ് ചെയ്യും ഞാൻ,, ഡിസ്സ്മിസ്സ്,,,”
കൊമ്പനാന അലറിയിട്ട് ചുറ്റും നോക്കിയപ്പോൾ തൊട്ടടുത്ത് സ്വന്തം ഭാര്യ,
“എടീ നീയെന്തിനാ ഇങ്ങോട്ട് വന്നത്? നിന്നെ ഞാൻ ഡിസ്മിസ്സ് മാത്രമല്ല ഡൈവോഴ്സ് കൂടി ചെയ്യും”
ഭാര്യയെ കണ്ടപ്പോൾ ഹെഡ്‌മാസ്റ്ററുടെ ദേഷ്യം ഇരട്ടിച്ചു.
“ആ തൊരപ്പനെവിടെ? അവനെ ഞാൻ ഡിസ്മിസ് ചെയ്തിരിക്കുന്നു, ഇവിടെയുള്ള എല്ലാവരെയും ഡിസ്മിസ് ചെയ്യുന്നു”
അങ്ങനെ മുന്നിൽ കാണുന്ന ഓരോരുത്തരേയും ഡിസ്മിസ് ചെയ്തുകൊണ്ട് ഹെഡ്‌മാസ്റ്റർ മഞ്ഞക്കൊമ്പനാന സ്ക്കൂളിനു ചുറ്റും ഓടാൻ തുടങ്ങി.
ഇത്രവലിയ ആനയെങ്ങനെ മണ്ണിനടിയിലായി എന്ന് ചിന്തിക്കുന്നതിന് മുൻപ് ഡിസ്മിസ് ചെയ്യാനായി ഓടുന്ന ആനയെ ഭയപ്പെട്ട് എല്ലാവരും ഓടിയൊളിക്കാൻ തുടങ്ങി.
(തുടരും)

3 comments:

  1. ഉഗ്രന്‍ !!
    കൊമ്പിന്റെ കാര്യം പറഞ്ഞപ്പോള്‍ ദിവാരേട്ടന്‍ വിചാരിച്ചു, ഇനി ആ കൊമ്പെങ്ങാനും ആണോ ലാലേട്ടന്റെ വീട്ടില്‍ റൈഡ് കാര്‍ കണ്ടതെന്ന്...

    ReplyDelete
  2. നോവലാണ് അല്ലേ.. അപ്പോള്‍ “കഥ ഇതുവരെ” വായിക്കട്ടെ

    ReplyDelete
  3. appo thorappan evide poyi?? shedaa..t.v serial kanda pole aayallo..next epidose onnu ariyichekkane...
    :P

    ReplyDelete